’കാശ്മീരിന് സ്വാതന്ത്ര്യം’: ബംഗളൂരുവിൽ പ്ലക്കാര്‍ഡുമായി വിദ്യാർഥിനി കസ്റ്റഡിയില്‍
ബംഗളൂരു: പ്രതിഷേധ സമരത്തിനിടെ കാശ്മീരിന് സ്വാതന്ത്ര്യമാവശ്യപ്പെട്ട് പ്ലക്കാര്‍ഡ് കൈവശം വച്ചതിന് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്തതായി ബംഗളൂരു പോലീസ്. മല്ലേശ്വരം സ്വദേശിനി ആർദ്ര നാരായണ(18)യാണ് പിടിയിലായത്. വെള്ളിയാഴ്ച ബെംഗളൂരുവിലെ ടൗൺഹാളിൽ നടന്ന സിഎഎ വിരുദ്ധ പ്രതിഷേധ പരിപാടിക്കിടെയാണ് 25കാരിയായ യുവതി പ്ലക്കാര്‍ഡുമായി എത്തിയത്
‘മുസ്ലിം, കശ്മീരി, ദലിത്, ആദിവാസി, ഭിന്നലിംഗക്കാർ എന്നിവരുടെ സ്വാതന്ത്ര്യം’ എന്ന് കന്നടയിലും ഇംഗ്ലീഷിലുമായി എഴുതിയ പ്ലക്കാർഡാണ് ആർദ്ര ഉയർത്തിയത്. എന്നാല്‍ ഇത് ശ്രദ്ധയില്‍പെട്ടതോടെ സമരക്കാര്‍ യുവതിയെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. സമരക്കാർ മർദ്ദിക്കുന്നതിനുമുമ്പ് വിദ്യാർഥിനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് സിറ്റി പൊലീസ് കമീഷണർ ഭാസ്കർ റാവുവിന്റെ വിശദീകരണം.
യുവതിക്ക് എതിരെ എസ്ജെ പാര്‍ക്ക് പോലീസ് ഐപിസി 153 എ, 153 ബി വകുപ്പുകൾ പ്രകാരം സ്വമേധയാ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം പിടിയിലായ അമൂല്യ ലിയോണയുമായി ആർദ്രക്ക് എന്തെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ, ഇതേക്കുറിച്ച് ഒന്നും പറയാറായിട്ടില്ലെന്നും ആർദ്രയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ബംഗളൂരു സെൻട്രൽ ഡിസിപി ചേതൻ സിങ് റാത്തോർ പറഞ്ഞു.