സ്ത്രീകളെ വീട്ടില്‍ അടക്കിനിര്‍ത്തിയതാണ് സമൂഹത്തെ ഇന്നത്തെ രീതിയിലേക്ക് മാറ്റാന്‍ സഹായിച്ചത്: ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്

single-img
17 February 2020

അഹമ്മദാബാദ്: രാജ്യത്തെ വർദ്ധിച്ചു വരുന്ന വിവാഹ മോചനത്തിന് കാരണം കണ്ടെത്തി ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്. സ്ത്രീകളെ വീട്ടില്‍ അടക്കിനിര്‍ത്തിയതാണ് സമൂഹത്തെ ഇന്നത്തെ രീതിയിലേക്ക് മാറ്റാന്‍ സഹായിച്ചതെന്നും ഉയര്‍ന്ന വിദ്യാഭ്യാസവും സമ്പത്തുമാണ് രാജ്യത്ത് വര്‍ധിച്ചുവരുന്ന വിവാഹ മോചനത്തിന് കാരണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. അഹമ്മദാബാദില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകളെ വീട്ടില്‍ ഇരുത്തി, കഴിഞ്ഞ 2000 വര്‍ഷത്തെ ആചാരങ്ങളുടെയും പാരമ്പര്യത്തിന്‍റെയും ഫലമാണ് ഇപ്പോഴത്തെ സമൂഹം. 2000 വര്‍ഷം മുമ്പ് മാത്രമല്ല, നമ്മുടെ സമൂഹത്തിന്‍റെ സുവര്‍ണ കാലത്തിലും ഇതായിരുന്നു അവസ്ഥ. സ്ത്രീകളെ വീട്ടില്‍ അടക്കിനിര്‍ത്തിയതാണ് സമൂഹത്തെ ഇന്നത്തെ രീതിയിലേക്ക് മാറ്റാന്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വിവാഹമോചനക്കേസുകള്‍ രാജ്യത്ത് ദിനംപ്രതി വര്‍ധിക്കുകയാണ്. ചെറിയ പ്രശ്നങ്ങള്‍ക്ക് പോലും ആളുകള്‍ തമ്മില്‍ത്തല്ലുന്നു. സമ്പത്തും വിദ്യാഭ്യാസവുമുള്ള കുടുംബങ്ങളിലാണ് കൂടുതല്‍ വിവാഹമോചനക്കേസുകള്‍. വിദ്യാഭ്യാസവും സമ്പത്തും അഹങ്കാരമുണ്ടാക്കുന്നതിന്‍റെ ഫലമാണ് കുടുംബങ്ങള്‍ തകരുന്നത്. കുടുംബം തകര്‍ന്നാല്‍ സമൂഹം തകരുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ഞാനൊരു ഹിന്ദുവാണ്. എല്ലാ വിശ്വാസങ്ങളെയും ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ ഞാന്‍ എന്‍റെ ഭക്തിയിലും വിശ്വാസത്തിലും അടിയുറച്ച് നില്‍ക്കുന്നു. എന്‍റെ കുടുംബത്തില്‍ നിന്നാണ് എന്‍റെ സംസ്കാരം എനിക്ക് ലഭിച്ചത്. ഹിന്ദു സംസ്കാരമല്ലാതെ ഇന്ത്യക്ക് മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. അതുപോലെ ഒരു കുടുംബത്തെപോലെയാകുക എന്നല്ലാതെ ഹിന്ദു സമൂഹത്തിനും മറ്റ് മാര്‍ഗമില്ല-മോഹന്‍ ഭാഗവത് പറഞ്ഞു.