യുപിയില്‍ പൗരത്വ നിയമത്തിനെതിരെ സ്ത്രീകള്‍ നടത്തുന്ന സമരപന്തല്‍ സന്ദര്‍ശിച്ച് പ്രിയങ്കാ ഗാന്ധി
യുപിയിലെ അസംഗറില്‍ പൗരത്വ നിയമത്തിനെതിരെ സ്ത്രീകള്‍ നടത്തുന്ന സമരപന്തലില്‍ ബുധനാഴ്ച കോൺ. നേതാവ് പ്രിയങ്ക ഗാന്ധി സന്ദർശനം നടത്തി. പ്രതിഷേധക്കാരുടെ നേർക്ക് പോലീസ് ലാത്തി ചാര്‍ജ് നടത്തി ദിവസങ്ങള്‍ പിന്നിടുന്നതിന് മുമ്പേയാണ് പ്രിയങ്ക ഗാന്ധിയെത്തിയത്. സംസ്ഥാനത്തെ പോലീസ് തങ്ങളോട് നടത്തിയ മോശം പെരുമാറ്റത്തെ കുറിച്ച് പ്രിയങ്കയോട് സ്ത്രീകൾ പറഞ്ഞു.
രാത്രിസമയം ധര്‍ണ നടക്കുന്ന പാര്‍ക്കിലേക്ക് പോലീസ് കടന്നുവരികയും പന്തലില്‍ നിന്ന് പോവാന്‍ ആവശ്യപ്പെട്ട് ക്രൂരമായ ആക്രമണമാണ് നടത്തിയത്. സംസ്ഥാനത്തെ യോഗി സര്‍ക്കാര്‍ നിരപരാധികളെ അടിച്ചമര്‍ത്തുകയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രക്ഷോഭം നടത്തുന്നവരെ പോലീസിനെ ഉപയോഗിച്ച് പീഡിപ്പിക്കുകയാണ്. എന്നാൽ നമ്മള്‍ നമ്മുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭം നടത്തുകയും നീതി ഉറപ്പുവരുത്തുകയും വേണമെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയത്തെ കുറിച്ച് പ്രതികരിക്കാന്‍ പ്രിയങ്ക ഗാന്ധി തയ്യാറായില്ല.