വധശിക്ഷ വൈകുന്നു; കോടതി വളപ്പിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധവുമായി നിര്‍ഭയയുടെ രക്ഷിതാക്കള്‍
നിർഭയ കേസിലെ കുറ്റവാളികളായ പ്രതികളുടെ വധശിക്ഷ വൈകുന്നതിൽ പ്രതിഷേധിച്ച് നിർഭയയുടെ രക്ഷിതാക്കൾ കോടതി വളപ്പിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഡൽഹിയിലെ പട്യാല ഹൗസ് കോടതി വളപ്പിൽ ആയിരുന്നു പ്രതിഷേധം. പ്രതികൾക്കെതിരെ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് തിഹാർ ജയിൽ അധികൃതർ നൽകിയ ഹർജി പരിഗണിച്ച കോടതി കുറ്റവാളികളിൽ ഒരാളായ പവൻ ഗുപ്തയ്ക്ക് അഭിഭാഷകനെ കണ്ടെത്താനുള്ള സമയം അനുവദിച്ചു.
ഇതിന് പുറമെ കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്തു. ഇതിന്റെ പിന്നാലെയാണ് കോടതി തന്റെ വികാരം മനസ്സിലാക്കാത്തതെന്തെന്ന് ചോദിച്ച നിർഭയയുടെ അമ്മ കോടതിയിൽ പൊട്ടിക്കരഞ്ഞത്. എന്നാൽ ഇരയുടെ. രക്ഷിതാക്കളുടെ വികാരം മനസ്സിലാക്കുന്നെന്നും ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പാക്കുമെന്നും കോടതി പറഞ്ഞു. അതിന് ശേഷം കോടതിക്ക് പുറത്തെത്തിയ രക്ഷിതാക്കൾ കുറ്റവാളികളെ ഉടൻ തൂക്കിലേറ്റണം എന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയായിരുന്നു.