കള്ളടാക്സി എന്ന് ആരോപണം; വരന്‍ സഞ്ചരിച്ചിരുന്ന വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി വിവാഹം വൈകി

single-img
26 January 2020

വിവാഹ പന്തലിലേക്ക് വരനും സംഘവും സഞ്ചരിച്ചിരുന്ന വാഹനം കള്ളടാക്സി എന്നാരോപിച്ചുകൊണ്ട് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് വഴിയിൽ പിടികൂടി.ഇതുമൂലം വാഹനവും വരനും അര മണിക്കൂർ വഴിയിൽ കിടന്നതോടെ നിശ്ചയിച്ചിരുന്ന സമയവും തെറ്റി.

എഴുകുംവയൽ കാക്കനാട് സ്വദേശിയായ റെനിറ്റിന്റെ മനസ്സമ്മതം രാജാക്കാട് ക്രിസ്തുരാജ് ദേവാലയത്തിൽ ഇന്നലെ രാവിലെ 11.30നാണു നിശ്ചയിച്ചിരുന്നത്. ഇടുക്കി ജില്ലയിലെ തന്നെ രാജാക്കാട് സ്വദേശിനിയായ പെൺകുട്ടിയായിരുന്നു വധു. ഇവർ യാത്ര ആരംഭിച്ച് കുമളി- മൂന്നാർ സംസ്ഥാന പാതയിലൂടെ സഞ്ചരിക്കുമ്പോഴാണു മൈലാടുംപാറയിൽ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് വാഹനം തടഞ്ഞത്.

ഉദ്യോഗസ്ഥരോട് വിവാഹത്തിന്റെ കാര്യം പറഞ്ഞുകൊണ്ട് വരനും സുഹൃത്തുക്കളും കേണപേക്ഷിച്ചെങ്കിലും വാഹനം വിട്ടുനൽകാൻ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തയാറായില്ല. ഇതിനെ തുടർന്ന് സ്ഥലത്തുണ്ടായിരുന്നവരും നാട്ടുകാരും വിവാഹസംഘത്തിൽ ഉണ്ടായിരുന്നവരും ചെറിയ തോതിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടു.

വരൻ സഞ്ചരിച്ചിരുന്ന വാഹനം വരന്റെ സുഹൃത്തും സമീപവാസിയുമായ വ്യക്തിയുടേത് ആയിരുന്നു. പരിശോധനയ്ക്ക് ശേഷം വാഹനത്തിനു മോട്ടർ വാഹന വകുപ്പ് 6000 രൂപ പിഴയിട്ടു. തുടർന്ന് യാത്ര തുടർന്നെങ്കിലും 11.50നാണു വിവാഹസംഘത്തിനു ദേവാലയത്തിൽ എത്താൻ കഴിഞ്ഞത്.

വിവാഹച്ചടങ്ങുകൾക്ക് വ്യാപകമായി കള്ള ടാക്സി ഉപയോഗിക്കുന്നതായി പരാതികൾ ഉണ്ടെന്നു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ വാഹനം മനഃപൂർവം തങ്ങളുടെ വാഹനം മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വഴിയിൽ തടഞ്ഞിട്ടതു കാരണം സമയം നഷ്ടപ്പെട്ടെന്നും ഈ സമയം സംസ്ഥാനപാതയിലൂടെ പോയ മറ്റു വാഹനങ്ങൾ പരിശോധിച്ചില്ലെന്നും നാട്ടുകാർ ആരോപിച്ചു.