ബെല്‍ഗാം വിഷയത്തില്‍ മഹാരാഷ്ട്ര – കര്‍ണാടക തര്‍ക്കം രൂക്ഷം; അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദ്ദേശം

single-img
30 December 2019

ബെൽഗാം വിഷയത്തില്‍ മഹാരാഷ്ട്രയും കര്‍ണാടകയും വീണ്ടും തര്‍ക്കത്തിലായതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.മഹാരാഷ്ട്രയുടെ കോലാപ്പൂര്‍ അതിര്‍ത്തിയില്‍ ശിവസേന പ്രവര്‍ത്തകര്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ കോലം കത്തിക്കുകയും വിവിധ കന്നഡ സംഘടനകള്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്തു. തര്‍ക്കത്തെ തുടര്‍ന്ന് കന്നഡ സിനിമകളുടെ പ്രദര്‍ശനം ബെല്‍ഗാം മേഖലയില്‍ നിര്‍ത്തിവച്ചു.

സംസ്ഥാനങ്ങള്‍ തമ്മില്‍ ബന്ധത്തിലെ സ്ഥിതിഗതികള്‍ രൂക്ഷമായതോടെ കോലാപ്പൂരില്‍നിന്ന് കര്‍ണാടകയിലേക്കുള്ള ബസ് സര്‍വീസും നിര്‍ത്തി വെച്ചിരിക്കുകയാണ്. രണ്ട് സംസ്ഥാനങ്ങള്‍ക്കുമിടയില്‍ ഓടുന്ന ബെലഗാവി വഴിയുളള ബസ് സര്‍വീസാണ് നിര്‍ത്തിയത്.

അതേസമയം കര്‍ണാടകത്തിന്റെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് യെദിയൂരപ്പ വ്യക്തമാക്കി. ഇനിയുള്ള തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലെ ബെലഗാവിയില്‍ നിന്ന് ജയിച്ച് മഹാരാഷ്ട്ര നിയമസഭയിലെത്തണമെന്ന എന്‍സിപി എംഎല്‍എ രാജേഷ് പട്ടീലിന്റെ പ്രസ്താവനയാണ് സ്ഥിതി വഷളാക്കിയത്.