മധ്യപ്രദേശില്‍ യുവാവിന്റെ അക്കൗണ്ടില്‍ ദുരൂഹമായി പണമെത്തുന്നു;മോദിജി തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിയെന്ന് വിശ്വസിച്ച യുവാവിന് പറ്റിയ പറ്റ്!
മോദിസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ മൂലം പണമില്ലാതെ നട്ടം തിരിയുന്നവരുടെ നാടാണിത്. എന്നാല്‍ ഈ ദുരിതങ്ങള്‍ക്കിടയിലും നോട്ടുനിരോധനത്തെ പുകഴ്ത്തുന്നവര്‍ ഇപ്പോഴുമുണ്ട്. മോദി കള്ളപ്പണക്കാരുടെ പണം പിടിച്ചെടുത്ത് സാധാരണക്കാര്‍ക്ക് വിതരണം ചെയ്യുമെന്ന് വിശ്വസിക്കാന്മാത്രം നിഷ്കളങ്കരായ മനുഷ്യര്‍ ഇപ്പോഴുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മധ്യപ്രദേശിലെ ഒരു യുവാവാണ് തന്റെ ബാങ്ക് അക്കൗണ്ടില്‍ എല്ലാമാസവും വന്നുകൊണ്ടിരുന്ന പണം പ്രധാനമന്ത്രി മോദി കള്ളപ്പണം പിടിച്ചെടുത്ത് വിതരണം ചെയ്യുന്നതാണെന്ന് വിശ്വസിച്ചത്. മധ്യപ്രദേശിലെ ബിന്ദ് ജില്ലയിലാണ് സംഭവം. മധ്യപ്രദേശിലെ രുരായ് വില്ലേജ് സ്വദേശി ഹുക്കും സിങ് എന്ന ചെറുപ്പക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍ അദ്ദേഹം പോലും അറിയാതെ സ്ഥിരമായി പണമെത്താന്‍ തുടങ്ങി.
എല്ലാമാസവും കൃത്യമായി പണമെത്തുന്നത് അറിഞ്ഞു.ആരാണ് എങ്ങിനെയാണ് തന്റെ അക്കൗണ്ടില്‍ സ്ഥിരമായി പണം എത്തുന്നതെന്ന് ഈ യുവാവിന് മനസിലായില്ല. ഹുക്കും കരുതിയത് പ്രധാനമന്ത്രി മോദി തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതാണെന്നായിരുന്നു. മോദിജി തന്റെ പോലുള്ളവരുടെ അക്കൗണ്ടിലേക്ക് പണം വിതരണം ചെയ്യുന്നത് ആലോചിച്ചപ്പോള്‍ തനിക്ക് ഏറെ സന്തോഷം തോന്നിയെന്ന് ഹുക്കും പറയുന്നു.ആറ് മാസം തുടര്‍ച്ചയായി കൃത്യമായി പണമെത്തി.ബുദ്ധിമുട്ടുകള്‍ ഏറെ ഉണ്ടായിരുന്നതിനാല്‍ മോദിജീ നല്കുന്ന പണം എല്ലാമാസവും പിന്‍വലിച്ചു തന്റെ കാര്യങ്ങള്‍ സസന്തോഷം നിര്‍വഹിച്ചു.
ആറ് മാസം ഇങ്ങിനെ പണം ലഭിച്ചു ഈ ചെറുപ്പക്കാരന്. എന്നാല്‍ ഇക്കാര്യം അറിഞ്ഞ ബാങ്ക് അധികൃതര്‍ വാസ്തവം അന്വേഷിച്ചു.
ഒരു അക്കൗണ്ട് രണ്ട് ആളുടെ പേരില്‍ അനുവദിച്ചതായി ആലംപൂർ എസ്ബിഐ ബാങ്ക് മാനേജര്‍ കണ്ടെത്തി. രായ് വില്ലേജിലെ ഹുക്കുംസിങ്ങിന്റെ പേരിലും റോണി വില്ലേജിലെ ഹുക്കുംസിങ്ങിന്റെ പേരിലും അനുവദിച്ചിരിക്കുന്നത് ഒരേ പാസ്ബുക്കാണ് എന്ന് കണ്ടെത്തുകയായിരുന്നു. രണ്ട് പേരുടെയും ഫോട്ടോയും സാമാന്യം യോജിക്കുകയും ചെയ്യുന്നു. ഇതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. രണ്ട് പേരും ഒരേ ബ്രാഞ്ചിലെത്തി അക്കൗണ്ടുകള്‍ തുടങ്ങിയവരാണ്. മധ്യപ്രദേശിലെ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ച രോണി വില്ലേജിലെ ഹുക്കുംസിങ് അതിന് ശേഷം ഹരിയാനയില്‍ ജോലിക്കായി പോവുകയായിരുന്നു.
ഇയാളാണ് തന്റെ അക്കൗണ്ടില്‍ സ്ഥിരമായി പണം നിക്ഷേപിച്ചിരുന്നത്. എന്നാല്‍ പിന്നീട് പണം പിന്‍വലിക്കാന്‍ ഇയാള്‍ ബാങ്കില്‍ ചെന്നപ്പോഴാണ് അക്കൗണ്ടില്‍ 140000 രൂപ നിക്ഷേപിച്ച സ്ഥാനത്ത് വെറും 34500 രൂപ മാത്രമാണ് ഉള്ളതെന്ന് തിരിച്ചറിഞ്ഞത്. ബാക്കി പണം അന്വേഷിച്ച് യുവാവ് ബാങ്കില്‍ പരാതി നല്‍കിയതോടെയാണ് പ്രധാനമന്ത്രി മോദിയുടെ കള്ളപ്പണ വിതരണകഥ പൊളിഞ്ഞത്. ഇനി താന്‍ ഉപയോഗിച്ച പണം എങ്ങിനെ തിരിച്ചുനല്‍കുമെന്ന് ആശങ്കപ്പെട്ടിരിക്കുകയാണ് ഹുക്കുംസിങ്.