വാളയാർ കേസിൽ പൊലീസിനെതിരെ സർക്കാർ ഹൈക്കോടതിയിൽ
വാളയാര്‍ കേസില്‍ പൊലീസിനെ തള്ളി ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ അപ്പീല്‍ . പൊലീസ് അന്വേഷണത്തിലെ ഗുരുതരവീഴ്ചകള്‍ അക്കമിട്ട് നിരത്തിയ സര്‍ക്കാര്‍, കേസില്‍ തുടരന്വേഷണത്തിന് അനുമതി തേടി.
കോടതിയില്‍ കേസ് കൈകാര്യം ചെയ്തതില്‍ പ്രോസിക്യൂഷനും വീഴ്ചപറ്റിയെന്ന് സർക്കാർ കോടതിയെ ബോധിപ്പിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകൾ പ്രോസിക്യൂഷൻ അവഗണിച്ചു. വിചാരണയില്‍ വീഴ്ചവരുത്തിയ പ്രോസിക്യൂട്ടറെ നീക്കിയെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കി.
കേസിന്റെ പ്രാഥമികാന്വേഷണത്തിൽ തന്നെ വീഴ്ചയുണ്ടായി. ആദ്യകുട്ടിയുടെ മരണത്തിൽ നടക്കേണ്ട അന്വേഷണം നടന്നിട്ടില്ല. സ്വാഭാവികമരണമെന്ന നിലയിലാണ് ഈ കേസ് പൊലീസ് അന്വേഷിച്ചതെന്നും ലൈംഗിക പീഡനത്തിനും കൊലപാതകത്തിനുമുള്ള സാധ്യതകൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നിട്ടും പൊലീസ് ഇത് പരിഗണിച്ചില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ഭരിക്കുന്ന സർക്കാർ തങ്ങളുടെ തന്നെ പൊലീസിനെതിരെ അപ്പീൽ നൽകുന്ന ഇത്തരമൊരു നടപടി തികച്ചും അസാധാരണമാണ്.