‘എന്നെ നുണയനെന്ന് വിളിച്ചവരുമായി സംസാരിക്കാന്‍ താല്‍പര്യമില്ല’ ; ബിജെപിക്കെതിരെ ഉദ്ധവ് താക്കറെ

single-img
8 November 2019

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലാക്കി ശിവസേന തങ്ങളുടെ കര്‍ക്കശ നിലപാട് തുടരുകയാണ്. മുഖ്യമന്ത്രി പടവുമായി ബന്ധപ്പെട്ട് ശിവസേന നേതാവ് ഉദ്ധവ് താക്കറെ കള്ളം പറഞ്ഞെന്ന ഫഡ്നാവിസിന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ഉദ്ധവ് താക്കറെ രംഗത്തെത്തി. തനിക്ക് കള്ളം പറയുന്നവരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

“ഞാന്‍ കള്ളംപറഞ്ഞു എന്നാണ് മുഖ്യമന്ത്രി ഫഡ്നാവിസ് ആരോപിക്കുന്നത്. എന്നാല്‍ ഞ‌ങ്ങള്‍ ഇതുവരെ കള്ളം പറഞ്ഞിട്ടില്ല. ബിജെപി നേതാക്കളായ അമിത് ഷായും ഫഡ്നാവിസും എന്നെ കാണാനാണ് വന്നത്.അല്ലാതെ ഞാന്‍ അവരെ പോയി കണ്ടിട്ടില്ല. മന്ത്രിസഭാ രൂപീകരിക്കുമ്പോള്‍ സ്ഥാനങ്ങള്‍ തുല്യമായി പങ്കിടണമെന്ന ആവശ്യം അമിത് ഷാ അംഗീകരിച്ചിരുന്നു”- അദ്ദേഹം പറയുന്നു.

റൊട്ടേഷന്‍ സമ്പ്രദായ പ്രകാരം സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്നും അമിത് ഷാ സമ്മതിച്ചതായി ഉദ്ധവ് താക്കറെ വ്യക്തമാക്കി. തന്നെ നുണയനെന്ന് വിളിച്ചവരുമായി സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലും കര്‍ണാടകയിലേതിന് സമാനമായി ബിജെപി കുതിരക്കച്ചവടം നടത്തുകയാണ്. ഇവിടെ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഞാന്‍ വെല്ലുവിളിക്കുന്നു. അതിന് കഴിഞ്ഞില്ലെങ്കില്‍ മറ്റ് പാര്‍ട്ടികള്‍ അവരുടെ വഴി നോക്കും.

മുഖ്യമന്ത്രി പദ സ്ഥാനത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ല. അത് താന്‍ തന്റെ പിതാവ് ബാല്‍ താക്കറെക്ക് നല്‍കിയ വാക്കാണെന്നും ഉദ്ധവ് വ്യക്തമാക്കി.