1964 ല്‍ സിപിഐ വിട്ടുപോയ സഖാക്കള്‍ രൂപീകരിച്ച പാര്‍ട്ടിയാണ് സിപിഎം; മാവോയിസ്റ്റ് വിഷയത്തിൽ സിപിഎമ്മിന് ഓർമ്മപ്പെടുത്തലുമായി കാനം
കേരളത്തിലുണ്ടായ മാവോയിസ്റ്റ് വിഷയത്തിൽ സർക്കാരിനും സിപിഎമ്മിനും ചില ഓർമ്മപ്പെടുത്തലുകളുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 1964 ല്‍ സിപിഐ വിട്ടുപോയ സഖാക്കള്‍ രൂപീകരിച്ച പാര്‍ട്ടിയാണ് സിപിഎം എന്ന് അദ്ദേഹം ഓർമിപ്പിച്ചു. സിപിഐ യില്‍ നിന്നും പല കാലഘട്ടങ്ങളിലും കമ്മ്യൂണിസ്റ്റു ഗ്രൂപ്പുകള്‍ വിഘടിച്ചു പോവുകയും സ്വന്തമായി കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
പിന്നീട് ചൈനയില്‍ ചെയര്‍മാന്‍ മാവോ സെതുങ്ങ് നയിച്ച സായുധ വിപ്ലവത്തില്‍ ആകൃഷ്ടരായ ചില ചെറുപ്പക്കാര്‍ 1967 ല്‍ പശ്ചിമ ബംഗാളിലെ നക്‌സല്‍ ബാരി എന്ന ഗ്രാമത്തില്‍ സംഘടിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്‌ലെനിനിസ്റ്റ്) രൂപീകരിച്ചു. സായുധവിപ്ലവത്തില്‍ വിശ്വസിച്ച അവര്‍ക്ക് നക്‌സലുകള്‍ എന്ന വിളിപ്പേരുണ്ടായി. കാനം പറയുന്നു.
മാവോയിസ്റ്റുകള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള രാഷ്ട്രീയ പരിഹാരത്തിലൂടെ മാത്രമേ ഇത്തരം പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാവുകയുള്ളു എന്നാണ് ഇക്കാര്യത്തില്‍ സി പി ഐ യുടെ സുവ്യക്തമായ നിലപാട്. പാർട്ടിയുടെ ചരിത്രം ഏകദേശം പൂർണ്ണമായി തന്നെ പറയുന്ന ഫേസ്ബുക്ക് പോസ്റ്റിൽ മാവോയിസ്റ്റ് വിഷയത്തിൽ ശിക്ഷ വിധിക്കേണ്ടത് കോടതിയാണ് എന്നും അദ്ദേഹം പറയുന്നു.