അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ ആറ് മുതല്‍ 13 വരെ തിരുവനന്തപുരത്ത്

single-img
7 November 2019

തിരുവനന്തപുരം: ഇരുപത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ ആറ് മുതല്‍ 13 വരെ തിരുവനന്തപുരത്ത് വച്ചു നടക്കും. നവംബര്‍ എട്ട് മുതല്‍ ഡെലിഗേറ്റ്സ് രജിസ്ട്രേഷന്‍ ആരംഭിക്കും. ഈ വര്‍ഷം 1000 രൂപയായിരിക്കും ഡെലിഗേറ്റ് ഫീസ്. നവംബര്‍ 25നുശേഷം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 1500 രൂപയാകും. വിദ്യാര്‍ത്ഥി കള്‍ക്ക് ഇത് യഥാക്രമം 500 ഉം 750 ഉം ആയിരിക്കും. നവംബര്‍ എട്ടിന് ഓഫ് ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കും.

ആകെ 10,000 പാസുകളാണ് വിതരണംചെയ്യുക. 1500 പേര്‍ക്ക് ഓഫ്ലൈനായി ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. ബാക്കിയുള്ള 8500 പ്രതിനിധികള്‍ക്ക് ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും. ആദ്യത്തെ രണ്ടു ദിവസം വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായിരിക്കും രജിസ്ട്രേഷന്‍. 12 മുതല്‍ പൊതു വിഭാഗത്തിനായുള്ള രജിസ്ട്രേഷന്‍ തുടങ്ങും.

ചലച്ചിത്രമേള ഡിസംബര്‍ ആറിന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പു മന്ത്രി എ കെ ബാലന്‍ അധ്യക്ഷനാവും. നടി ശാരദയാണ് മുഖ്യാതിഥി. അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സമ്മാനിക്കുന്നത്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ക്യാമറയെ ആയുധമാക്കിയ സംവിധായകനാണ് സൊളാനസ്.

സൊളാനസിന്റെ അഞ്ച് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യയിലെ പരീക്ഷണ സിനിമകളുടെ പാക്കേജ്, വിഘടനാനന്തര യുഗോസ്ലാവിയന്‍ സിനിമകളുടെ പാക്കേജ്, മൃണാള്‍സെന്‍, ഗിരീഷ് കര്‍ണാട്, ലെനിന്‍ രാജേന്ദ്രന്‍, എം ജെ രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം എന്നിവയും മേളയില്‍ പ്രദര്‍ശിപ്പിക്കും. വിവിധവിഭാഗങ്ങളിലായി 180 ഓളം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. 14 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക.