ഇസ്രായേല്‍ കമ്പനിക്കെതിരെ വാട്‌സാപ്പിന്റെ പരാതി

single-img
30 October 2019
WhatsApp

സാന്‍ഫ്രാന്‍സിസ്‌കോ: സര്‍ക്കാരിന് വേണ്ടി നിയമവിരുദ്ധമായി ഫോണ്‍ ഹാക്ക് ചെയ്യാന്‍ സഹായം ചെയ്തതിന് ഇസ്രായേല്‍ ഐടി കമ്പനിയായ എന്‍.എസ്.ഒ.ക്കെതിരെ വാട്‌സാപ്പ് ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

നയതന്ത്ര ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രതിയോഗികള്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി ലോകമെമ്പാടുമുള്ള 1400 ഓളം പേരുടെ ഫോണുകള്‍ ചോര്‍ത്താന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ ചാരന്‍മാരെ സഹായിച്ചെന്നാണ് പരാതി. 

സാന്‍ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ കോടതിയിലാണ് വാട്‌സാപ്പ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 20 ഓളം രാജ്യത്തുള്ളവരുടെ ഫോണുകള്‍ ഇത്തരത്തില്‍ ഹാക്ക് ചെയ്‌തെന്നാണ് ആരോപണം. 

100 പേരെ പ്രധാനമായും ലക്ഷ്യമിട്ടെന്ന് പരാതിയില്‍ പറയുന്നു. സ്പഷ്ടമായ ദുരുപയോഗ രീതിയെന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. വാട്‌സാപ്പ് വീഡിയോ കോളുകള്‍ വഴിയാണ് എന്‍.എസ്.ഒ. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കായി ഫോണുകള്‍ ഹാക്ക് ചെയ്യാന്‍ സഹായിച്ചതെന്നാണ് ആരോപണം.

അതേ സമയം എന്‍.എസ്.ഒ വാടസാപ്പിന്റെ ആരോപണങ്ങള്‍ നിഷേധിച്ചു. വാട്‌സാപ്പിന്റെ പരാതി നിയമപരമായി തന്നെ നേരിടുമെന്ന് എന്‍.എസ്.ഒ.അറിയിച്ചു. തീവ്രവാദത്തിനും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ പോരാടാന്‍ സഹായിക്കുന്നതിന് ലൈസന്‍സുള്ള സര്‍ക്കാര്‍ രഹസ്യാന്വേഷണ വിഭാഗത്തിനും നിയമ നിര്‍വഹണ ഏജന്‍സികള്‍ക്കും സാങ്കേതികവിദ്യ നല്‍കുക എന്നതാണ് എന്‍എസ്ഒയുടെ ഏക പ്രവര്‍ത്തന ലക്ഷ്യമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.