നിന്റെ മെസേജ് വരുമ്പോൾ എനിക്ക് ദൈവത്തിന്റെ സന്ദേശം കിട്ടുന്നപോലെയാണ് തോന്നുക; നാല് വർഷം മുൻപ് മരിച്ചുപോയ അച്ഛന്റെ ഫോൺ നമ്പറിൽ നിന്നും ഒടുവിൽ മകൾക്ക് മറുപടി

single-img
29 October 2019

തന്റെ പിതാവ് മരണപ്പെട്ടപ്പോൾ അപ്രതീക്ഷിതമായ ആ വിയോഗത്തെ മറികടക്കാൻ ചാസ്റ്റിറ്റി പാറ്റേഴ്സൺ എന്ന മകൾ സ്വീകരിച്ച മാർഗവും, ആ മാർഗം അവളെ കൊണ്ടെത്തിച്ച അപ്രതീക്ഷിതമായ വഴിത്തിരിവുകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഈ യുവതിയുടെ പിതാവ് മരിച്ചുപോയിട്ട് വർഷം നാലു കഴിഞ്ഞിരുന്നു.

2015-ൽ ചാസ്റ്റിറ്റിക്ക് 19 വയസ്സുള്ളപ്പോഴാണ് അവിചാരിതമായി പിതാവ് മരണപ്പെടുന്നത്. ഇരുവർക്കുമിടയിൽ വൈകാരികമായി ഏറെ അടുപ്പമുണ്ടായിരുന്നതിനാൽ പപ്പ മരിച്ചുപോയിരിക്കുന്നു എന്ന യാഥാർഥ്യം ഉള്ളിലേക്കെടുക്കാൻ അവൾക്ക് സമ്മതമുണ്ടായിരുന്നില്ല.

തന്റെ ഫോണിന്റെ കോണ്ടാക്ട്സ് ലിസ്റ്റിൽ സേവ് ചെയ്തിരുന്ന പിതാവിന്റെ നമ്പർ മാത്രമായിരുന്നു ഈ ലോകത്തിൽ അവശേഷിച്ചിരുന്ന ഒരേയൊരു ഭൗതികസാന്നിധ്യം. ഇനി ഒരിക്കലും തിരികെ വരാത്ത തന്റെ പപ്പയെന്ന ആത്മമിത്രത്തെ ആ ഫോൺ നമ്പറിലൂടെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി അവൾ. തന്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്ന നമ്പറിന്റെ അങ്ങേത്തലക്കൽ പപ്പയുണ്ട് എന്നവൾ സങ്കൽപ്പിച്ചു.

അങ്ങിനെ സങ്കല്പത്തിലുള്ള പിതാവിന് അവൾ ദിവസേന എസ്എംഎസ് അയക്കാൻ തുടങ്ങി. ഒരിക്കൽ പോലും മറുപടി ലഭിക്കില്ല എന്ന് ഉറപ്പുള്ള ഈപ്രവൃത്തി അവൾ നാലുവർഷത്തോളമായി തുടരുന്നു. പക്ഷെ തികച്ചും അപ്രതീക്ഷിതമായി ഏതാനും ദിവസങ്ങൾക്ക് മുമ്പ് അവൾക്ക് ആ നമ്പറിൽ നിന്ന് ഒരു മറുപടി സന്ദേശം കിട്ടി. താൻ പിതാവിന് അവസാനമായി അയച്ച സന്ദേശവും, അതിനു മറുപടിയായി ആ നമ്പറിൽ നിന്ന് വന്ന മറുപടിയും ചേർത്തുവെച്ചുകൊണ്ട് ചാസ്റ്റിറ്റി ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടു.

മകൾ പിതാവിന് അയച്ച അവസാന മെസേജിൽ എഴുതിയത് ഇങ്ങിനെയായിരുന്നു: ” എന്റെ പ്രിയപ്പെട്ട പപ്പാ, നാളത്തെ ദിവസം എനിക്ക് വീണ്ടും പ്രയാസമുള്ളതാകുമെന്നാണ് തോന്നുന്നത്. കാരണം പപ്പ പോയിട്ട് നാളേക്ക് നാലു കൊല്ലമാകും. എന്നാൽ ഒറ്റ ദിവസം പോലും ഞാൻ പപ്പയെ ഓർക്കാതിരുന്നിട്ടില്ല. അതിനു ശേഷം ഈ നാലുകൊല്ലം കൊണ്ട് എന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചുവെന്നോ..! പപ്പയോട് ഞാൻ എന്നും വന്നു പറയുന്നതുകൊണ്ട് അറിയാമല്ലോ ഒക്കെ..!

ഈ കാലത്തിനുള്ളിൽ ഞാൻ കാൻസറിനെ തോല്പിച്ചതും, പപ്പ പോയശേഷം ആശുപത്രിയിൽ കിടക്കേണ്ടി വന്നിട്ടില്ലാത്തതും ഒക്കെ ഞാൻ അപ്പപ്പോൾ തന്നെ പറഞ്ഞിരുന്നല്ലോ. പപ്പയ്ക്ക് പോകും മുമ്പ് ഞാൻ വാക്കുതന്നെ പോലെ ഇപ്പോഴും എന്റെ മരുന്നും ഡയറ്റും ഒക്കെ നല്ല പോലെ ശ്രദ്ധിക്കുന്നുണ്ട്.

അതേപോലെ എന്റെ ഡിഗ്രി ഞാൻ ഓണേഴ്‌സോടെ പാസായിട്ടുണ്ട് പപ്പാ.! ഇനിമുതൽ ഞാൻ നന്നായി പഠിക്കുന്നില്ലെന്നു പരാതി പറയാൻ വരരുത്. ഇതിനിടയിൽ കോളേജിൽ വെച്ച് ഞാനൊരു പയ്യനെ പ്രണയിച്ചു. അവൻ പക്ഷെ എന്റെ ഹൃദയം തച്ചുതകർക്കുകയും ചെയ്തു. പപ്പയില്ലാതിരുന്നത് അവന്റെ ഭാഗ്യം. ഉണ്ടായിരുന്നേൽ പപ്പയുടെ തല്ലുകൊണ്ട് ചത്തേനെ അവൻ. പക്ഷേ, അതുകൊണ്ടൊന്നും ഞാൻ തോറ്റിട്ടില്ല കേട്ടോ..! അതിൽ നിന്നെല്ലാം പപ്പയുടെ മോൾ ഉയിർത്തെഴുന്നേറ്റു വന്നുകഴിഞ്ഞു.

ഇപ്പോൾ ഞാൻ വളരെ പക്വതയുള്ള ഒരു പെണ്ണായിട്ടുണ്ട്. മുൻപെല്ലാം കൂടെയുണ്ടായിരുന്ന എല്ലാ കൂട്ടുകാരികളും എന്റെ കൈ വിട്ടു പൊയ്ക്കളഞ്ഞു പപ്പാ..! ആകെ ഒറ്റയ്ക്കായിപ്പോയി അപ്പോൾ. അങ്ങിനെയുള്ള സമയത്തിൽ നിന്ന് എന്ന കരകയറ്റാൻ ദൈവം ഒരാളെ പറഞ്ഞയച്ചു. ആ സമയം അവൻ എന്റെ കൈപിടിച്ച് കൂടെ നടന്നു. ഇപ്പോൾ അവനാണ് എന്റെ ജീവൻ. അവനോടൊപ്പമാണ് ഞാനിപ്പോൾ ജീവിക്കുന്നത്.

ഇത്രകാലം കുഞ്ഞുങ്ങളേ വേണ്ട എന്നായിരുന്നു. എന്നാൽ ഇപ്പോൾ അതേപ്പറ്റിയും ആലോചിക്കുന്നുണ്ട്.
വീട്ടിൽ പക്ഷെ മമ്മയ്ക്ക് ഞാനിപ്പോഴും ചെവിതല കൊടുക്കുന്നില്ല. അങ്ങനെയല്ലാതെ നോക്കിയില്ലേൽ മമ്മ പിടിവിട്ടു പോകുമെന്ന് ഞാൻ പറയാതെ തന്നെ പപ്പയ്ക്കറിയാലോ. എന്റെ പപ്പക്ക് എന്നെ ഏറ്റവും ആവശ്യമുണ്ടായിരുന്ന സമയത്തൊന്നും കൂടെ നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല. ആ സങ്കടം മരിച്ചാലും മാറില്ല.

എനിക്ക് വിവാഹം കഴിക്കാനുള്ള ധൈര്യം വരുന്നില്ല പപ്പാ..! “ഒക്കെ ശരിയാവും നെ ധൈര്യമായിട്ട് പോ മോളെ..” എന്ന് പറഞ്ഞ് എന്റെ കൂടെ നിൽക്കാൻ പപ്പയില്ലല്ലോ. അതാണ് എന്റെ ധൈര്യക്കുറവ്. വിവാഹം ചെയ്തില്ല എങ്കിലും ഒന്നിനും ഒരു കുറവുമില്ല എനിക്ക്. ഇവിടെ വന്നുകണ്ടാൽ പാപ്പയ്ക്കും മോളെപ്പറ്റി അഭിമാനം തോന്നും. ഞാൻ ഇപ്പോഴും അതേ പഴയ താന്തോന്നി, തർക്കുത്തരക്കാരി കുട്ടി തന്നെ ഞാൻ. അതൊന്നും മാറ്റാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല..! അതേപോലെ ഞാൻ വെയിറ്റൊന്നും കൂടിയിട്ടില്ല. ചിലപ്പോൾ ഹെഡ് വെയിറ്റ് ഏറിയിട്ടുണ്ടെന്ന് ചിലർ പറഞ്ഞേക്കും ചിലപ്പോൾ. പപ്പയോട് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമുണ്ട്.. ഇന്നും മിസ് ചെയ്യുന്നുമുണ്ട്…! “

ഈ സന്ദേശം അയച്ചുവിട്ടപ്പോൾ കഴിഞ്ഞ നാലു വർഷക്കാലത്തെപ്പോലെ, മറുപടിയൊന്നും പ്രതീക്ഷിച്ചിരുന്നില്ല ചാസ്റ്റിറ്റി. പക്ഷെ ഒരു സമാധാനം. അതേ, ആ സമാധാനത്തിന് വേണ്ടിയായിരുന്നു ഇത്രയും കാലം അവൾ അച്ഛന്റെ നമ്പറിലേക്ക് മെസ്സേജ് അയച്ചുകൊണ്ടിരുന്നത്. ആകസ്മികമായി മകളെ ഞെട്ടിച്ചുകൊണ്ട് ഈ മെസ്സേജിന് അച്ഛന്റെ ഫോൺ നമ്പറിൽ നിന്ന് മറുപടി വന്നു.

ആ മറുപടി ഇങ്ങിനെയായിരുന്നു: ” എന്റെ പൊന്നുമോളെ, ഞാൻ ഒരിക്കലും നിന്റെ അച്ഛനൊന്നും അല്ല. എന്നാൽ, നീ അയച്ചിരുന്ന മെസ്സേജുകൾ ഒന്നുപോലും വിടാതെ എനിക്ക് കിട്ടിക്കൊണ്ടിരുന്നു കഴിഞ്ഞ നാലുവർഷമായി. ഓരോ ദിവസവും രാത്രിയും രാവിലെയും നീ അയച്ചിരുന്ന മെസ്സേജുകൾ വരാൻ വേണ്ടി ഞാൻ കാത്തിരിക്കുമായിരുന്നു.

എന്റെ പേര് ബ്രാഡ് എന്നാണ്. എനിക്കുണ്ടായിരുന്ന മകൾ ഒരു കാറപകടത്തിൽ മരിച്ചിട്ട് ഒരു വർഷം തികയുന്ന നേരത്താണ് നിന്റെ ആദ്യത്തെ മെസ്സേജ് ഞാൻ കാണുന്നത്. മകൾ നഷ്ടമായ ശേഷം എന്തിന് ജീവിക്കണം എന്നുപോലും ചിന്തിച്ചുകൊണ്ടിരുന്ന ഒരു പാവം അച്ഛനെ ഒരർത്ഥത്തിൽ നിന്റെ ആ സന്ദേശങ്ങൾ രക്ഷിച്ചത് ഒരു ആത്മഹത്യയിൽ നിന്നായിരുന്നു മോളെ. നീ അയക്കുന്ന മെസേജ് വരുമ്പോഴൊക്കെ എനിക്ക് ദൈവത്തിന്റെ സന്ദേശം കിട്ടുന്നപോലെയാണ് തോന്നുക. മോൾക്ക്, ജീവിതത്തിൽ ഏറ്റവും സ്നേഹിച്ചിരുന്ന അച്ഛനെ നഷ്ടപ്പെട്ടു എന്നെനിക്കറിയാം. പ്രിയപ്പെട്ടവർ പറയാതെ പോവുമ്പോഴുള്ള സങ്കടം എന്നെക്കാൾ നന്നായി ആർക്കാണ് അറിയുക..!

ഇപ്പോൾ കഴിഞ്ഞ നാലുവർഷമായി എനിക്കയച്ചുകൊണ്ടിരുന്ന സന്ദേശങ്ങളിലൂടെ മോളുടെ ജീവിതത്തിലെ ഓരോ ദിവസത്തിന്റെയും വിശേഷങ്ങളിൽ ഞാനും പങ്കാളിയാണ്. ഈ ലോകത്തിൽ മറ്റാരേക്കാളും നന്നായി ഇന്ന് മോളെപ്പറ്റി എനിക്കറിയാം. നീ അയക്കുന്ന മെസ്സേജുകൾ കിട്ടിത്തുടങ്ങി കുറച്ചു മാസങ്ങൾക്കുള്ളിൽ തന്നെ, നിനക്ക് മറുപടി എഴുതിയാലോ എന്ന് ഞാൻ കരുതിയതാണ്. എന്നാൽ അന്നൊക്കെ നീ ആകെ സങ്കടത്തിലായിരുന്നു. കാരണം നിന്റെ ഹൃദയം ഒരിക്കൽ കൂടി മുറിപ്പെടുത്താൻ എനിക്കന്നു ധൈര്യമുണ്ടായില്ല.

നീ ശരിക്കും ഒരു ചുണക്കുട്ടിയാണ്. ഇപ്പോൾ എന്റെ മോൾ ജീവനോടുണ്ടായിരുന്നെങ്കിൽ, ഇന്നൊരു പക്ഷേ, നിന്നെപ്പോലെ മിടുക്കിയായിരുന്നെന്നെ അവളും. നീ അയക്കുന്ന മെസ്സേജുകൾ മുടങ്ങാതെ വന്നപ്പോഴാണ് ഞാൻ ദൈവത്തിൽ പോലും വീണ്ടും വിശ്വാസമർപ്പിച്ചു തുടങ്ങിയത്. എന്റെ മകളെ ദൈവം നേരത്തെ കൊണ്ടുപോയത് നിന്നെപ്പോലൊരാളെ എനിക്ക് പകരം തന്നിട്ടാണ് എന്ന് ഞാൻ കരുതി. ഇന്നത്തെ ഈ ദിവസം ഞാൻ ഏറെക്കാലമായി പ്രതീക്ഷിച്ചിരിക്കുന്ന ഒന്നാണ്.

നീ ഇനിയും നിന്റെ പരിശ്രമങ്ങൾ തുടരണം. ഞാൻ നടത്തുന്ന ഈ തുറന്നുപറച്ചിൽ നിന്നെ എങ്ങനെ സ്വാധീനിക്കും, അത് നിന്നിൽ എന്ത് മാറ്റമുണ്ടാക്കും എന്നൊന്നും എനിക്കറിയില്ല. എന്നാൽ ഇത് നിനക്ക് കൂടുതൽ ഊർജം പകരുമെങ്കിൽ എനിക്ക് സന്തോഷം തോന്നും..!

NB. തല്ക്കാലമായി കുട്ടികൾ വേണ്ട ഒരു പട്ടിയെ ദത്തെടുത്ത് വളർത്താം എന്ന് കരുതിയ കാര്യം പറഞ്ഞല്ലോ. ഒരുപക്ഷെ നിന്റെ അച്ഛനും അതറിഞ്ഞാൽ ഏറെ സന്തോഷിച്ചിരുന്നേനെ. മകൾ നന്നായിരിക്കൂ. എനിക്കുള്ള എഴുത്ത് മുടക്കില്ല എന്ന് കരുതുന്നു. നാളെയും ഞാൻ നിന്റെ മെസ്സേജിന് കാത്തിരിക്കും. ബൈ..

ചാസ്റ്റിറ്റി കഴിഞ്ഞ ദിവസം ഫേസ് ബുക്കിൽ പങ്കുവെച്ച ഈ സംഭാഷണം ഇന്നുവരെ ഒന്നര ലക്ഷത്തിലധികം ലൈക്കുകളും, മൂന്നു ലക്ഷത്തോളം ഷെയറുകളും നേടി. സോഷ്യൽ മീഡിയയിൽ പോസ്റ്റ് വൈറലായ ശേഷം ധാരാളം ആളുകൾ പിന്തുണയറിയിച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെ ബന്ധപ്പെട്ടു എന്നും എല്ലാവരും തന്നോട് കാണിക്കുന്ന സ്നേഹത്തിന് നന്ദി പറയുന്നു എന്നും ചാസ്റ്റിറ്റി പറഞ്ഞു.