തുര്‍ക്കി സന്ദര്‍ശനം റദ്ദ് ചെയ്ത് പ്രധാനമന്ത്രി

single-img
21 October 2019

ഡല്‍ഹി ; പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താനിരുന്ന തുര്‍ക്കി സന്ദര്‍ശനം റദ്ദാക്കി. ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നീക്കത്തിനെതിരായ തുര്‍ക്കിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനം. സെപ്തംബറില്‍ യുഎന്‍ പൊതുസഭയില്‍ തുര്‍ക്കി പ്രസിഡന്റ് റെസിപ് തയ്യിപ് എര്‍ദോഗന്‍ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ എതിര്‍ത്താണ് പ്രസംഗിച്ചത്.

ദക്ഷിണേഷ്യയുടെ സ്ഥിരതയെയും അഭിവൃദ്ധിയെയും കശ്മീര്‍ വിഷയത്തില്‍നിന്ന് വേര്‍പെടുത്താനാവുന്നതല്ലെന്ന് എര്‍ദോഗന്‍ പറഞ്ഞിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ എര്‍ദോഗന്‍ വിമര്‍ശിച്ചു, പാകിസ്താനെ പിന്തുണയ്ക്കുകയും ചെയ്തു.

സിറിയയില്‍ തുര്‍ക്കി നടത്തിയ സൈനിക നീക്കത്തെ ഇന്ത്യയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എഫ്എടിഎഫില്‍ പാകിസ്ഥാനനുകൂലമായി തുര്‍ക്കി നിലപാടെടുത്തതും സന്ദര്‍ശനം റദ്ദാക്കാനുള്ള കാരണമായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.