രാജ്യത്തെ യുവാക്കള്‍ ജോലി ചോദിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ചന്ദ്രനിലേക്ക് നോക്കാന്‍ പറയുന്നു: രാഹുല്‍ഗാന്ധി

single-img
13 October 2019

രാജ്യത്തുള്ള യുവാക്കള്‍ ജോലി ചോദിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ചന്ദ്രനിലേക്ക് നോക്കൂ എന്നാണ് പറയുന്നതെന്ന് രാഹുല്‍ഗാന്ധി. കഴിഞ്ഞ മാസം നടന്ന ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ ദൗത്യത്തില്‍ കേന്ദ്രത്തിന്റെ അമിത താല്‍പര്യത്തെ പരിഹസിച്ചു കൊണ്ടാണ് രാഹുലിന്റെ പരാമര്‍ശം.

മഹാരാഷ്ട്രയിലെ ലാതുര്‍ ജില്ലയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. സര്‍ക്കാര്‍ ചന്ദ്രനിലേക്ക് റോക്കറ്റ് അയച്ചതു കൊണ്ട് മഹാരാഷ്ട്രയിലെ പാവപ്പെട്ടവരുടെ വയറു നിറയില്ല’ – രാഹുല്‍ഗാന്ധി പറഞ്ഞു. ഇതോടൊപ്പം, കഴിഞ്ഞദിവസം മഹാബലിപുരത്ത് നടന്ന മോദി-ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങ് കൂടിക്കാഴ്ചയെയും രാഹുല്‍ വിമര്‍ശിച്ചു.

ഇന്ത്യയില്‍ 2017 ല്‍ ഡോക്ലാം അതിര്‍ത്തി കൈയ്യേറിയ ചൈനീസ് സൈന്യത്തിന്റെ നടപടിയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വിമര്‍ശനം. പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ അല്ല മേക്ക് ഇന്‍ ചൈനയാണ് നടക്കുന്നത് എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. രാജ്യമാകെ മാധ്യമങ്ങളും കര്‍ഷകരുടെ പ്രശ്‌നങ്ങളിലും തൊഴിലില്ലായ്മയിലും മൂകത പാലിക്കുകയാണ്.

ഇക്കാലയളവില്‍ 15 കോടീശ്വരുടെ 5.5 ലക്ഷം കോടി രൂപയുടെ കടമാണ് മോദി സര്‍ക്കാര്‍ തള്ളിക്കളഞ്ഞതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതോടൊപ്പം തന്നെ നോട്ടു നിരോധനത്തിനും ജിഎസ്ടിയും നടപ്പാക്കിയതിലൂടെ പാവപ്പെട്ടവന്റെ പണം പണക്കാരന്റെ കീശയിലെത്തിയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.