ബൈക്ക് മോഷണത്തിനിടെ ഇടുക്കിയില്‍ മോഷ്ടാവായ യുവാവിനെ നാട്ടുകാര്‍ പിടികൂടി; മര്‍ദ്ദനമേറ്റ് യുവാവ് കൊല്ലപ്പെട്ടു

single-img
10 October 2019

ബൈക്ക് മോഷ്ടിക്കുന്നതിനിടെ പിടികൂടിയ യുവാവ് നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടു. ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ ബിയല്‍റാം സ്വദേശി പൂപ്പാറ ബാബു എന്നറിയപ്പെടുന്ന ബാബു (45) ആണ് മരിച്ചത്. കേരള – തമിഴ്‌നാട് അതിര്‍ത്തിയിലുള്ള മുന്തലില്‍ ഈ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ബൈക്ക് മോഷ്ടിക്കാനായി ബാബു എത്തുമെന്ന രഹസ്യവിവരത്തെ തുടര്‍ന്ന്കാത്തിരുന്ന നാട്ടുകാര്‍ പുലര്‍ച്ചെ മൂന്നു മണിക്കെത്തിയ മോഷാടാവിനെ കൈയ്യോടെ പിടികൂടി.

വിവരം അറിഞ്ഞതിനെ തുടർന്ന് കൂട്ടം ചേര്‍ന്നെത്തിയ നാട്ടുകാര്‍ ബാബുവിനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി. മർദ്ദനത്തിൽ ബാബു സംഭവസ്ഥലത്തു തന്നെ മരിച്ചു. പിന്നീട് റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇയാളെ അതു വഴി വന്ന ഓട്ടോ ഡ്രൈവര്‍ ബോഡിയിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

മർദ്ദനത്തിൽ ബാബുവിന്‍റെ ശരീരത്തില്‍ ഗുരുതര പരിക്കുകളേറ്റിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ലഹരി ഉപയോഗിച്ചിരുന്ന ഇയാള്‍ക്ക് നേരത്തെ രണ്ടു തവണ ഹൃദയാഘാതം ഉണ്ടായിട്ടുണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, മരണത്തിൽ ബോഡിനായ്ക്കന്നൂര്‍ ഡിവൈഎസ്പി ഈശ്വരന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒന്നിലധികം മോഷണ കേസുകളില്‍ പ്രതിയായിരുന്നു ബാബു. ഇവയുമായി ബന്ധപ്പെട്ട് ഇടുക്കി, തേനി സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. സംസ്ഥാനത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് ബാബു ബൈക്ക് മോഷണങ്ങളിലേര്‍പ്പെട്ടിരുന്നത്.