മരട് ഫ്ലാറ്റ് പൊളിക്കാൻ രണ്ട് കമ്പനികൾ: പൊളിക്കുന്നത് നിയന്ത്രിത സ്ഫോടനത്തിലൂടെ
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ രണ്ട് കമ്പനികളെ ഏൽപ്പിച്ച് സർക്കാർ. മുംബൈയില്‍ നിന്നുള്ള എഡിഫൈസ് എന്‍ജിനിയറിങും ചെന്നൈ ആസ്ഥാനമായുള്ള വിജയ് സ്റ്റീല്‍സുമാണ് നാല് ഫ്ലാറ്റുകളും പൊളിക്കുന്നതിനുള്ള കരാർ ഏറ്റെടുത്തിരിക്കുന്നത്.
വെള്ളിയാഴ്ച ഫ്ലാറ്റുകള്‍ കമ്പനികള്‍ക്ക് കൈമാറും. 15 ദിവസത്തിനുള്ളിൽ ഓരോ ഫ്ലാറ്റുകളും പൊളിക്കുന്ന വിധവും പൊളിക്കാന്‍ എടുക്കുന്ന സമയവുമടക്കം വിശദമായ റിപ്പോര്‍ട്ട് കമ്പനികള്‍ സര്‍ക്കാരിന് കൈമാറും. തുടര്‍ന്ന് 90 ദിവസം എടുത്ത് നിയന്ത്രിത സ്ഫോടനത്തിലൂടെയാകും ഫ്ലാറ്റുകള്‍ പൊളിക്കുന്നത്. 30 ദിവസത്തിനുള്ളില്‍ തകർന്ന കെട്ടിട അവശിഷ്ടങ്ങളും നീക്കം ചെയ്യും.
പൊളിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധിയായി വിദഗ്ധ എന്‍ജിനിയര്‍ എസ്.ബി.സര്‍വാത്തേ വ്യാഴാഴ്ച കേരളത്തില്‍ എത്തും. ഇരുന്നൂറിലേറെ കെട്ടിടങ്ങള്‍ പൊളിച്ചതിന്റെ അനുഭവ സമ്പത്തുമായാണ് സര്‍വാത്തെ എത്തുന്നത്.