രാജീവ് ഗാന്ധി വധകേസ്; പരോള്‍ പൂര്‍ത്തിയായി, നളിനി തിരികെ ജയിലില്‍ എത്തി

single-img
16 September 2019

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന്റെ പരോള്‍ കാലാവധിയായ 51 ദിവസം പൂര്‍ത്തിയാക്കി ജയിലില്‍ തിരിച്ചെത്തി. ഒക്ടോബര്‍ 15 വരെ പരോള്‍ നീട്ടണമെന്ന നളിനിയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ്
നളിനിക്ക് മദ്രാസ് ഹൈക്കോടതി പരോള്‍ അനുവദിച്ചത്. കര്‍ശന വ്യവസ്ഥകളോടെയായിരുന്നു 30 ദിവസത്തെ പരോള്‍ . ഇതുപ്രകാരം ജുലൈ 25ന് നളിനി പുറത്തിറങ്ങി. പിന്നീട് നളിനിയുടെ അപേക്ഷ പരിഗണിച്ച് മൂന്നാഴ്ച കൂടി പരോള്‍ നീട്ടി നല്‍കുകയും ചെയ്തു. ഇതിന് ശേഷം മൂന്നാമതും പരോള്‍ നീട്ടാന്‍ അനുമതി തേടി മദ്രാസ് ഹൈക്കോടതിയില്‍ എത്തിയെങ്കിലും കോടതി അപേക്ഷ തള്ളുകയായിരുന്നു.

മുന്‍ പ്രധാനമന്ത്രി രാജിവ് ഗാന്ധിയെ വധിച്ച കേസില്‍ നളിനി ഉള്‍പ്പടെ ആറ് പേരാണ് ജീവപര്യന്തം തടവു ശിക്ഷയുമായി ജയിലില്‍ കഴിയുന്നത്. നേരത്തെ വധശിക്ഷയായിരുന്നു ഇവര്‍ക്ക് വിധിച്ചിരുന്നത്. എന്നാല്‍ ശിക്ഷ അനന്തമായി നീണ്ടുപോയതോടെ പ്രതികളുടെ ഹര്‍ജി പരിഗണിച്ച് വധശിക്ഷ റദ്ദാക്കി ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.