പ്രേരക് സ്ഥാനം എത്തുന്നു; ആര്‍എസ്എസ് മോഡലില്‍ സംഘടനാ സംവിധാനത്തില്‍ അടിമുടി മാറ്റം വരുത്താന്‍ കോണ്‍ഗ്രസ്

single-img
10 September 2019

ആര്‍എസ്എസ് മോഡലില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനം അടിമുടി മാറ്റുന്നു.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയും തുടര്‍ന്നുണ്ടായ സംഘടനയുടെ ഉള്ളിലെ പ്രശ്‌നങ്ങളുമാണ് ഈ തീരുമാനത്തിലേക്ക് ഏതാണ് കാരണം. ദേശീയ തലത്തിൽ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ഈ നീക്കം ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിനുള്ളിലെ വിലയിരുത്തല്‍. ആര്‍എസ്എസ് മാതൃക സ്വീകരിക്കുന്നതിൽ ഈ മാസം മൂന്നിന് ദല്‍ഹിയില്‍ ചേര്‍ന്ന ഒരു വര്‍ക്ക്‌ഷോപ്പിലായിരുന്നു തീരുമാനമായത്.

ഈ യോഗത്തിൽ അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയാണ് ആശയം മുന്നോട്ടുവെച്ചത്. തുടർന്ന് എല്ലാവരും ഇതിനെ പിന്തുണയ്ക്കുകയായിരുന്നു. ഇത്തരം ഒരു മാതൃക സ്വീകരിക്കുക വഴി പാര്‍ട്ടിയുടെ ആശയവും ചരിത്രവും പ്രവര്‍ത്തകരെ കൃത്യമായി ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പുതിയ സംഘടനാ സംവിധാനപ്രകാരം ഒരു സംസ്ഥാനത്തെ നാലുമുതല്‍ അഞ്ചു ജില്ലകളടങ്ങിയ ഒരു ഡിവിഷന്റെ ചുമതല മൂന്നു പ്രേരകുമാര്‍ക്കായിരിക്കും. ഇവരാകും പിന്നീട് പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജരാക്കുക.

ആദ്യ ഘട്ടത്തിൽ അഞ്ചുമുതല്‍ ഏഴു ദിവസം വരെ പ്രേരകുമാര്‍ക്ക് പരിശീലനം നല്‍കുകയും, അതിൽ പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷം മാത്രമേ പ്രേരകുമാരെ തെരഞ്ഞെടുക്കുകയുള്ളൂ. ഒരു തവണ പരിശീലനം ലഭിച്ചുകഴിഞ്ഞാല്‍പ്പിന്നെ പ്രേരകുമാര്‍ എല്ലാ ജില്ലാ പാര്‍ട്ടി ഓഫീസുകളിലും ചെന്ന് സംഘാടന്‍ സംവാദ് നടത്തണം. നിലവിലെ ദേശീയ, സംസ്ഥാന രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണിത്. ഈ മാസം അവസാനത്തോടുകൂടി പ്രേരകുമാരുടെ പട്ടിക തരാന്‍ എഐസിസി സംസ്ഥാന നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.