താല്‍ക്കാലിക ജീവനക്കാരിയായ യുവതിയെ കടന്ന് പിടിച്ചു; കാസർകോട് റവന്യൂ റിക്കവറി തഹസിൽദാർക്കെതിരെ പീഡന പരാതി

single-img
7 September 2019

കാസർകോട് ജില്ലയിലെ റവന്യൂ റിക്കവറി തഹസിൽദാർക്കെതിരെ യുവതിയുടെ പീഡന പരാതി. ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരിയായ യുവതിയെ ഓഫീസർ കടന്ന് പിടിച്ചെന്നും മോശമായി പെരുമാറിയെന്നുമാണ് ആരോപണം. യുവതി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

റവന്യൂ ഓഫീസിലെ സ്വീപ്പർ തസ്‌തികയിലുള്ള താല്‍ക്കാലിക ജീവനക്കാരിയാണ് പരാതിനൽകിയത്. ജോലി ചെയ്യുന്നതിനിടെ ഓഫീസിനകത്ത് വച്ച് റവന്യൂ റിക്കവറി തഹസിൽദാറായ എസ് ശ്രീകണ്ഠൻ നായർ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് യുവതി പരാതിയിൽ പറയുന്നത്. കഴിഞ്ഞമാസമായിരുന്നു പരാതിക്കാരിയായ യുവതി ആറുമാസത്തെ താല്‍ക്കാലിക കാലാവധിയിൽ ജോലിയിൽ പ്രവേശിക്കുന്നത്.

കഴിഞ്ഞ മാസം പതിനാറിന് രാവിലെയാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. യുവതി തന്റെ പരാതിയിൽ ഉറച്ച് നിന്നതോടെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു. നിലവിൽ പരാതിയില്‍ കാസർകോട് ടൗൺ പൊലീസ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കി. ഇവർ ജോലി കൃത്യമായി ചെയ്യാത്തതിന് പരാതിക്കാരിയോട് ദേഷ്യപ്പെട്ടിരുന്നെന്നും ഇതാണ് ആരോപണത്തിന് കാരണമെന്നുമാണ് തഹസിൽദാർ പറയുന്നത്. കഴിഞ്ഞ ദിവസം ഈ ഓഫീസർക്ക് തിരുവനന്തപുരത്തേക്ക് ജോലിമാറ്റവും ലഭിച്ചു.