ശ്രീജിവിന്റെ മരണം ആത്മഹത്യയെന്ന് സിബിഐ: ശ്രീജിവിനെതിരായ മോഷണക്കേസ് കള്ളക്കേസല്ലെന്നും കണ്ടെത്തൽ
നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവ് മരിച്ചത് കസ്റ്റഡി മർദനം മൂലമല്ലെന്നും മറിച്ച് ശ്രീജിവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും സിബിഐ. ശ്രീജിവിന്‍റെ ആത്മഹത്യാകുറിപ്പും ശാസ്ത്രീയ തെളിവുകളും ചൂണ്ടിക്കാട്ടിയാണ് സിബിഐയുടെ റിപ്പോര്‍ട്ട്.
തിരുവനന്തപുരം സിബിഐ കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ശ്രീജിവിനെതിരെ പൊലീസെടുത്ത മോഷണക്കേസ് കള്ളക്കേസല്ലെന്നും സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
2014 മെയ് 21ന് പാറശാല പോലീസ് കസ്റ്റഡിയിലിരിക്കെയാണ് ശ്രീജിവ് മരണപ്പെടുന്നത്. കേസ് ആദ്യം അന്വേഷിച്ച പോലീസ് കംപ്ലയിന്റ് അതോറിറ്റി മരണം കൊലപാതകമാണെന്നാണ് കണ്ടെത്തിയതെങ്കിലും ആത്മഹത്യയാണെന്നയിരുന്നു ക്രൈം ബ്രാഞ്ചിന്റെ നിലപാട്.
ശ്രീജിവിന്‍റെ ആത്മഹത്യക്ക് വ്യക്തമായ തെളിവുണ്ടെന്ന് സിബിഐ പറയുന്നു. ശ്രീജിവ് സ്റ്റേഷനകത്ത് വെച്ച് വിഷം കഴിക്കുന്നതിന് സാക്ഷിയുണ്ട്. നെയ്യാറ്റിൻകരയിലെയും മെഡിക്കൽ കോളജ് ആശുപത്രിയിലെയും ഡോക്ടർമാരോട് വിഷം കഴിച്ച കാര്യം ശ്രീജിവ് പറഞ്ഞിരുന്നു. കൂടാതെ കാമുകിക്ക് ഒരു സർപ്രൈസ് കൊടുക്കുമെന്ന് ശ്രീജിവ് സുഹൃത്തിനോട് പറഞ്ഞതായും സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കൂടാതെ ആറ്റിങ്ങളിൽ ശ്രീജിവ് താമസിച്ചിരുന്ന ലോഡ്ജിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുക്കുകയും ചെയ്തു.
എന്നാൽ കേസിലുൾപ്പെട്ട പൊലീസുകാർ ഗുരുതരമായ കൃത്യവിലോപം നടത്തിയതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതിയെ ദേഹപരിശോധന നടത്താത്തതിന് പൊലീസുകാര്‍ക്കെതിരെ വകുപ്പ്തല നടപടിക്കാണ് സിബിഐ ശുപാര്‍ശ ചെയ്തിരിക്കുന്നത്. സിഐ ഗോപൻ, എസ്ഐ ബിജുകുമാർ, ഗ്രേഡ് എസ്ഐ മോഹനൻ, സിവിൽ പൊലീസ് ഓഫീസർ അനിൽ എന്നിവര്‍ക്കെതിരായണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. വിഷം ഒളിപ്പിച്ചിരുന്ന ബാഗ് പ്രതിയുടെ കൈയിൽ സൂക്ഷിച്ചതും, ശ്രീജിവ് വിഷം കഴിച്ച ശേഷമാണ് കസ്റ്റഡിയിലെടുത്തതെന്ന് രേഖയുണ്ടാക്കിയതുമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളായി സിബിഐ കണ്ടെത്തിയത്.
പോലീസുദ്യോഗസ്ഥരും ഡോക്ടര്‍മാരും എല്ലാവരും തമ്മിലുള്ള ഒത്തുകളിയില്‍ നടന്ന കൊലപാതകമാണിതെന്നാണ് സിബിഐ റിപ്പോര്‍ട്ടിനോട് ശ്രീജിത്ത് പ്രതികരിച്ചത്. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുമെന്നും കേസുമായി സുപ്രീം കോടതിയെ സമീപിക്കുമെന്നും ശ്രീജിത് പറഞ്ഞു. തങ്ങളിൽ നിന്ന് മൊഴിയെടുക്കുകയോ തെളിവ് ശേഖരിക്കുകയോ സിബിഐ ചെയ്തിട്ടില്ലെന്നും ശ്രീജിത്ത് പറയുന്നു.
സഹോദരന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വളരെക്കാലം ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം ചെയ്തിരുന്നു. പിന്നീട് സിബിഐ അന്വേഷണം അംഗീകരിച്ചതോടെ സമരം അവസാനിപ്പിച്ചെങ്കിലും വീണ്ടും സെക്രട്ടേറിയറ്റിന് മുമ്പില്‍ ശ്രീജിത്ത് സമരവുമായെത്തുകയായിരുന്നു.