ജര്‍മ്മനിയിലെ ഇന്ത്യൻ ഫെസ്റ്റിൽ മലയാളികൾ ബീഫ് വിളമ്പേണ്ടെന്ന് ഉത്തരേന്ത്യക്കാര്‍: കേരള സമാജം പരിപാടി ബഹിഷ്കരിച്ചു
ഫ്രാങ്ക്ഫർട്ട്: ജർമ്മനിയിൽ നടന്ന ഇന്ത്യൻ ഫെസ്റ്റിൽ കേരള സമാജത്തിന്റ് സ്റ്റോളിൽ ബീഫ് വിളമ്പുന്നത് ഉത്തരേന്ത്യക്കാര്‍ തടഞ്ഞു . ബീഫ് കഴിക്കുന്നത് ഹിന്ദു സംസ്‌കാരത്തിന് എതിരാണ് എന്നാരോപിച്ച് ഓൺലൈൻ ക്യാമ്പയിൻ നടത്തിയ ഉത്തരേന്ത്യക്കാരായ പ്രവാസികൾ ഇന്ത്യൻ കോൺസുലേറ്റ് വഴി സമ്മർദ്ദം ചെലുത്തുകയും ചെയ്തു.
ജര്‍മ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഇന്നലെ ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്ത്യൻ ഫെസ്റ്റിൽ ഫ്രാങ്ക്ഫർട്ട് കേരള സമാജം ഇട്ട സ്റ്റോളിലെ മെനുവിൽ പൊറോട്ടയും ബീഫ് കറിയും ഉൾക്കൊള്ളിച്ചതാണ് വിശ്വഹിന്ദു പരിഷദുകാരെ പ്രകോപിപ്പിച്ചത്.
ഇന്ത്യന്‍ കോണ്‍സുലേറ്റ് ആകട്ടെ പ്രതിഷേധക്കാരെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ബീഫ് സ്റ്റാള്‍ അടക്കണമെന്ന് കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു. തുടര്‍ന്ന് സംഘാടകര്‍ മെനുവിൽ നിന്ന് ബീഫ് ഒഴിവാക്കുകയായിരുന്നു. തങ്ങൾക്ക് മുകളിൽ നിന്നും സമ്മർദ്ദം ഉണ്ടെന്ന് ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ പറഞ്ഞെന്നും കേരള സമാജത്തിന്റെ സംഘാടകർ പറയുന്നു.
എന്നാൽ ഇന്ത്യൻ കോൺസുലേറ്റിന്റെ അഭ്യർത്ഥന മാനിച്ച് പരിപാടിയുടെ സമാധാനപരമായ നടത്തിപ്പിനായി ബീഫ് മെനുവിൽ നിന്നും ഒഴിവാക്കിയതായി ഫ്രാങ്ക്ഫർട്ട് കേരള സമാജം സംഘാടകർ അറിയിച്ചു. എന്നാൽ ഇന്ത്യൻ കോൺസുലേറ്റിന്റെ ഈ നിലപാടിൽ പ്രതിഷേധിച്ച് കേരളം സമാജം പരിപാടി ബഹിഷ്കരിച്ചു.
മത അസഹ്ഷ്ണുത, ഭക്ഷണ സ്വാതന്ത്ര്യം ഇല്ലായ്മ എന്നിവയിൽ പ്രതിഷേധിച്ചു ഒരു കൂട്ടം മലയാളി യുവാക്കൾ പ്രതിഷേധ സൂചകമായി ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വത്തെയും, ഭക്ഷണ സ്വാതന്ത്ര്യത്തെയും പ്രതിപാദിക്കുന്ന പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.