പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നു നടത്തുമെന്ന് ജോസ് കെമാണി, എതിര്‍പ്പുമായി പിജെ ജോസഫ്

single-img
1 September 2019

കോട്ടയം: പാലാ നിയമസഭാമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന് നടത്തുമെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന പിജെ ജോസഫിന്റെ പ്രസ്താവനയോട് പ്രതികരിക്കുയായിരുന്നു ജോസ് കെ മാണി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുതന്നെയുണ്ടാകും. ഏകപക്ഷീയ സ്ഥാനാര്‍ത്ഥി ഉണ്ടാകില്ല. കൂട്ടായി ചര്‍ച്ച ചെയ്ത് ഒരു തീരുമാനമെടുക്കും. രണ്ടില ചിഹ്നത്തിലാകും മത്സരിക്കുകയെന്നും ജോസ് കെ മാണിയുടെ പ്രതികരണം.

തീരുമാനമെടുക്കാന്‍ സമയം വേണം. ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല. ആതുകൊണ്ടുതന്നെ പാലായിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്നായിരുന്നു പി ജെ ജോസഫ് പറഞ്ഞത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി ജോസ് പക്ഷം രൂപീകരിച്ച ഏഴംഗ സമിതിക്ക് മുന്‍പാകെ ഭൂരിഭാഗം പേരും നിഷ സ്ഥാനാര്‍ത്ഥിയാകണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.ഇ ജെ അഗസ്തി,ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്വാല്‍ എന്നിവരുടെ പേരും ചിലര്‍ നിര്‍ദ്ദേശിച്ചു.

ഏഴംഗ സമിതി യോഗം ചേര്‍ന്ന് ഇന്ന് സ്ഥാനാര്‍ത്ഥിയുടെ പേര് യുഡിഎഫിന് കൈമാറാനിരിക്കവേയാണ് പി ജെ ജോസഫ് ജോസ് കെ മാണിയെ തള്ളി വീണ്ടുമെത്തിയത്. വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ താന്‍ പ്രഖ്യാപിക്കുമെന്നാണ് ജോസഫിന്റെ നിലപാട്.