ഭര്‍ത്താവില്‍ നിന്ന് അകന്നുകഴിയുന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസ്; ഒളിവിലായിരുന്ന എസ്ഐ അറസ്റ്റില്‍
ഭര്‍ത്താവില്‍ നിന്നും അകന്നുകഴിയുന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ എസ്ഐ അറസ്റ്റില്‍. കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി എആർ ക്യാമ്പിലെ എസ്ഐ ജി എസ് അനിലാണ് അറസ്റ്റിലായത്. അറസ്റ്റിനെ തുടർന്ന് എസ്ഐയെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയതായി റൂറല്‍ എസ്പി അറിയിച്ചു. പയ്യോളി സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസിലാണ് എസ്ഐ ജി എസ് അനില്‍ അറസ്റ്റിലായത്.
കൊയിലാണ്ടിക്ക് സമീപം ചിങ്ങപുരത്ത് വച്ച് പയ്യോളി സിഐയുടെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസം കൊയിലാണ്ടി നഗരത്തിൽ ഇയാള്‍ യുവതിയെ മര്‍ദ്ദിക്കുന്നത് കണ്ട നാട്ടുകാര്‍ പിങ്ക് പോലീസിൽ വിവരം അറിയിക്കുകയും തുടര്‍ന്ന് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. രണ്ട് വര്‍ഷങ്ങൾക്ക് മുമ്പ് പയ്യോളി സ്റ്റേഷനിൽ എസ്ഐയെ ആയിരിക്കെ ഒരു പരാതിയുമായി എത്തിയ യുവതിയുമായി അനില്‍ പരിചയം സ്ഥാപിക്കുകയായിരുന്നു.
ഈ പരിചയം ഉപയോഗപ്പെടുത്തി പിന്നീട് ഭീഷണിപ്പെടുത്തി പീഡനം നടത്തുകയായിരുന്നെന്ന് യുവതി പറയുന്നു. പയ്യോളിയിലെ ബസ്‍റ്റാന്‍റില്‍ നിന്ന് വാഹനത്തിൽ കയറ്റി തലശ്ശേരിയിലെ ലോഡ്ജിലെത്തിച്ചായിരുന്നു ആദ്യ പീഡനം. തുടർന്ന് ഭീഷണിപ്പെടുത്തി പലവട്ടം പീഡിപ്പിച്ചു. എതിർക്കാൻ ശ്രമിച്ചപ്പോൾ കുഞ്ഞിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി നല്‍കിയ പരാതിയിലുണ്ട്.എസ്ഐ അനിലിനെതിരെ ബലാത്സംഗം, മർദ്ദനം, തട്ടിക്കൊണ്ട് പോകൽ, പിടിച്ച് പറി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്.