ജമ്മു കാശ്മീരിലെ സ്ഥിതിഗതികൾ സ്വാഭാവികമല്ലെന്ന് വ്യക്തമായി: രാഹുൽ ഗാന്ധി
ആർട്ടിക്കിൾ 370 റദ്ദാക്കിയശേഷം ജമ്മു കാശ്‌മീരിൽ സ്ഥിതിഗതികൾ സാധാരണ നിലയിലല്ലെന്ന് വ്യക്തമായതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാശ്മീർ സന്ദർശിക്കാൻ എത്തിയയ രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ സംഘത്തെ ഇവിടെ നിന്നും തിരിച്ചയച്ചിരുന്നു. ഡൽഹിയിൽ മടങ്ങിയെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
“ഏതാനും ദിവസങ്ങൾക്ക് മുൻപ് ജമ്മു കാശ്‌മീർ സന്ദർശിക്കാൻ എന്നെ ഗവർണർ ക്ഷണിച്ചു. ഞാൻ ആ ക്ഷണം സ്വീകരിച്ചു. അവിടെ എന്ത് സാഹചര്യത്തിലൂടെയാണ് ജനങ്ങൾ കടന്നുപോകുന്നതെന്ന് ഞങ്ങൾക്ക് അറിയണമായിരുന്നു. എന്നാൽ വിമാനത്താവളത്തിന് പുറത്തേക്ക് ഞങ്ങളെ കടത്തിവിട്ടില്ല. ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറുകയും അവരെ മർദ്ദിക്കുകയും ചെയ്തു. സംസ്ഥാനത്തെ സ്ഥിതിഗതികൾ സ്വാഭാവികമല്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണ്,” – രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയമ് ഭയപ്പെടുത്തുന്നതാണ് ജമ്മു കാശ്മീരിലെ സാഹചര്യമെന്ന് മുൻ മുഖ്യമന്ത്രി കൂടിയായ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. “ഞങ്ങളുടെ കൂടെ വിമാനത്തിലുണ്ടായിരുന്ന കാശ്മീരിലേക്കുള്ള യാത്രക്കാർ ഞങ്ങളോട് പറഞ്ഞ കാര്യങ്ങൾ കേട്ടാൽ കല്ലുപോലെയുള്ള കണ്ണീരാണ് വരിക,” ആസാദ് പറഞ്ഞു.