വിവാഹം ചെയ്യുമെന്ന് ഉറപ്പില്ലാതെ പുരുഷനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗമായി കാണാനാകില്ല: സുപ്രീം കോടതി

single-img
22 August 2019

വിവാഹം ചെയ്യുമെന്ന ഉറപ്പില്ലാതെ പുരുഷ സുഹൃത്തുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇത്തരത്തില്‍ ഉറപ്പില്ലാതെ ശാരീരിക ബന്ധം തുടരുകയും പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി നിലനില്‍ക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കോടതിക്ക് മുന്നിലെത്തിയ സിആര്‍പിഎഫ് ഡെപ്യൂട്ടി കമാന്‍ഡന്‍റിനെതിരെയുള്ള ബലാത്സംഗ പരാതിയിലെ വിധിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.

സുപ്രീം കോടതി കേസില്‍, പ്രതിയെ വെറുതെ വിട്ടു. കേസ് പരിഗണിച്ച ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവരാണ് വിധി പുറപ്പെടുവിച്ചത്. ഏറെ വര്‍ഷങ്ങളായി ഒന്നിച്ചു താമസിക്കുകയാണെന്നും പലതവണ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍, വിവാഹം കഴിക്കാതെ വഞ്ചിച്ചെന്നുമാരോപിച്ചാണ് യുവതി പരാതി നല്‍കിയത്. മൂന്ന് വര്‍ഷം മുന്‍പാണ് സിആര്‍പിഎഫ് ഉദ്യോഗസ്ഥനെതിരെ യുവതി പരാതി നല്‍കിയത്.

ജാതിയുടെ പേരിലാണ് സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ വിവാഹം കഴിക്കാതിരുന്നത്. കൂടാതെ മറ്റൊരു സ്ത്രീയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്.
അതേസമയം, ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനായി വിവാഹ വാഗ്ദാനം നല്‍കുന്നത് തെറ്റാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ശാരീരിക ബന്ധത്തിനായി സ്ത്രീയെ നിര്‍ബന്ധിക്കുന്ന തരത്തില്‍ വിവാഹ വാഗ്ദാനം നല്‍കിയെന്ന് കണ്ടെത്തിയാല്‍ മാത്രമേ വ്യാജ വാഗ്ദാനമായി പരിഗണിക്കാനാകൂവെന്നും കോടതി നിരീക്ഷിച്ചു. ഈ കേസിലെ കാര്യത്തില്‍ വിവാഹ വാഗ്ദാനം പാലിക്കുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും ബന്ധം തുടര്‍ന്നെന്നും കോടതി വ്യക്തമാക്കി.