ചെറുപ്പത്തില്‍ കുളിക്കാന്‍ പോയപ്പോള്‍ മുതലക്കുഞ്ഞിനെ പിടിച്ചുകൊണ്ട് വീട്ടില്‍ വന്നു; അങ്ങിനെ ചെയ്യുന്നത് ശരിയല്ലെന്ന് അമ്മ പറഞ്ഞപ്പോള്‍ തിരികെ വിട്ടു; ഡിസ്‌ക്കവറി ചാനല്‍ പരിപാടിയില്‍ പ്രധാനമന്ത്രി
ഡിസ്‌കവറി ചാനലിന്റെ മാന്‍ വേഴ്‌സസ് വൈല്‍ഡ് പരിപാടിയിലാണ് അവതാരകന്‍ ബിയര്‍ ഗ്രൈല്‍സിനോട് പ്രധാനമന്ത്രി തന്നെക്കുറിച്ചും തൻ്റെ ജീവിതാനുഭവങ്ങളെക്കുറിച്ചും വീക്ഷണങ്ങളെക്കുറിച്ചും വിശദീകരിച്ചു. ചെറുപ്പമായിരിക്കെ കുളത്തില്‍ കുളിക്കാന്‍ പോയപ്പോള്‍ മുതലക്കുഞ്ഞിനെ പിടിച്ചു വീട്ടില്‍ കൊണ്ടുവന്നുവെന്നും അദ്ദേഹം പരിപാടിയില്‍ അവകാശപ്പെട്ടു.
എന്നാല്‍ അങ്ങിനെ അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് അമ്മ പറഞ്ഞപ്പോള്‍ അതിനെ കുളത്തില്‍ തിരികെ വിട്ടെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞു. പരിപാടിയില്‍ അവതാരകൻ്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മോദിയുടെ അവകാശവാദം. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് ശേഷം ഈ പരിപാടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രനേതാവാണ് നരേന്ദ്ര മോദി.
ഇന്ത്യയിലെ ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍വെച്ചായിരുന്നു പരിപാടിയുടെ ചിത്രീകരണം. തന്റെ ചെറുപ്പത്തിലെ ദാരിദ്ര്യത്തെക്കുറിച്ച് പറഞ്ഞായിരുന്നു പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത്. കേവലം 17-ാം വയസ്സില്‍ തന്നെ ലോകത്തെ അറിയാന്‍ തീരുമാനിച്ചു.
ആത്മീയത എന്നത് അനുഭവിക്കണമായിരുന്നു. അങ്ങനെ ഹിമാലയത്തില്‍ പോയി. പ്രകൃതിയെ എനിക്ക് ഇഷ്ടമാണ്. അവിടെ ഹിമാലയത്തിലുള്ള ആളുകളോടൊപ്പം താമസിച്ചുവെന്നും മോദി അവകാശപ്പെട്ടു. അതേപോലെ, കടുവകള്‍ കൂടുതലായുള്ള കാട്ടിലൂടെ സഞ്ചരിക്കുന്നതില്‍ ഭയമുണ്ടോ എന്ന ചോദ്യത്തിന് “ഈ അനുഭവത്തെ ഭീതിയോടെ കാണേണ്ടതല്ല, പ്രകൃതിയുമായി സമരസപ്പെട്ട് പോയാല്‍ ഒന്നും സംഭവിക്കില്ല”. എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.
എന്നെങ്കിലും രാജ്യത്തിന്റെ പ്രധാനമന്ത്രി ആകുമെന്ന് കരുതിയിരുന്നുവോ എന്ന ചോദ്യത്തിന്, എല്ലായ്‌പ്പോഴും നാടിന്റെ വികസനം മാത്രമായിരുന്നു തൻ്റെ ലക്ഷ്യമെന്നായിരുന്നു മറുപടി.ചാനലിനൊപ്പം നാഷണല്‍ പാര്‍ക്കില്‍ ചിലവിട്ട സമയങ്ങള്‍ ഹിമാലയത്തില്‍ ചിലവഴിച്ച ദിവസങ്ങളുടെ ഓര്‍മ്മകളിലേക്കാണ് തന്നെ നയിച്ചതെന്ന് മോദി വിശദീകരിച്ചു. ഇന്നലെയാണ് ഡിസ്‌കവറി ചാനല്‍ പരിപാടി സംപ്രേഷണം ചെയ്തത്.