വയനാട് കുറിച്യർ മലയിൽ വീണ്ടും ഉരുൾപൊട്ടി; പുഞ്ചക്കൊല്ലിയിൽ 250 ആദിവാസികൾ ഒറ്റപ്പെട്ടു
വയനാട് ജില്ലയിലെ കുറിച്യർ മലയിൽ വീണ്ടും ഉരുൾപൊട്ടൽ. കനത്ത മഴ ആരംഭിച്ച ശേഷം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലാമത്തെ തവണയാണ് കുറിച്യർ മലയിൽ ഉരുൾപൊട്ടുന്നത്. മുൻപേതന്നെ പ്രദേശവാസികളെ മുഴുവൻ ഇവിടെ നിന്നും മാറ്റി പാർപ്പിച്ചതിനാൽ ദുരന്തം ഒഴിവായി.
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിലും പുത്തുമലയിലും ഇന്നും രക്ഷാപ്രവർത്തനം തുടരുകയാണ്. കവളപ്പാറയിൽ നിന്നും ഇനി 50 പേരെയാണ് കണ്ടെത്താനുള്ളത്. പുത്തുമലയിൽ ഏഴുപേരെയും.
അതേസമയം നിലമ്പൂരിലെ വഴിക്കടവ് പുഞ്ചക്കൊല്ലിയിൽ രണ്ട് കോളനികളിലായി 250 ആദിവാസികൾ ഒറ്റപ്പെട്ടു. കാട്ടുനായ്ക്കർ വിഭാഗത്തിൽ ഉൾപ്പെട്ടവരാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്. ഇവരെ ഇവിടെനിന്നും ക്യാംപുകളിലേക്ക് മാറ്റാൻ അധികൃതർ ശ്രമിച്ചെങ്കിലും ഇവർ തയാറായില്ല. പുഞ്ചക്കൊല്ലി മേഖലയെ മറ്റു സ്ഥലങ്ങളുമായി ബന്ധപ്പിക്കുന്ന പാലം മലവെള്ളപ്പാച്ചിൽ തകർന്നതോടെ കോളനി ഒറ്റപ്പെടുകയായിരുന്നു.