പുത്തുമല; വിവരശേഖരണം ദുഷ്ക്കരം; അപകടത്തില്‍ അകപ്പെട്ടവരുടെ കൃത്യം കണക്ക് പറയാനാകില്ല: ജില്ലാ കളക്ടര്‍

single-img
11 August 2019

വയനാട് ജില്ലയിലെ പുത്തുമല ഉരുള്‍പൊട്ടലില്‍ കുടുങ്ങിപ്പോയവർക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. അപകടത്തില്‍ ഇരയായവരുടെ കൃത്യം കണക്ക് പറയാനാകില്ലെന്ന് വയനാട് ജില്ലാ കളക്ടര്‍ എ ആര്‍ അജയ കുമാര്‍ അറിയിച്ചു. ദുരന്തത്തിൽ ഇവിടെ 17 പേര്‍ അകപ്പെട്ടെന്നാണ് പ്രാഥമിക വിവരം. ഈ വിവരം വസ്തുതാപരമെന്ന് പറയാനാകില്ലെന്നാണ് കളക്ടര്‍ പറയുന്നത്.

അപകടത്തിൽ ഇരകൾ ഇതര സംസ്ഥാനക്കാരായതിനാൽ വിവരശേഖരണം ദുഷ്കരമാണ്. മാത്രമല്ല, ഭാവിയിൽ വയനാട്ടിലെ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണം കൊണ്ടുവരുമെന്നും എ ആര്‍ അജയകുമാര്‍ പറഞ്ഞു. മഴ കുറഞ്ഞതോടെ ഇന്ന് രാവിലെ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവര്‍ക്കായി വീണ്ടും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

നിലവിൽ പത്തുപേരുടെ മൃതദേഹമാണ് പുത്തുമലയില്‍ നിന്നും കണ്ടെത്തിയത്. ഇപ്പോൾ മഴയില്ലെങ്കിലും മണ്ണും വെള്ളവും മരങ്ങളും പാറക്കല്ലുകളും എല്ലാം വന്നടിഞ്ഞ് ഒരു പ്രദേശമാകെ പ്രളയമെടുത്ത പുത്തുമലയിൽ അത്രപെട്ടെന്ന് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാൻ പറ്റില്ലെന്നാണ് വിലയിരുത്തൽ.