മഴക്കെടുതി; വ്യാജസന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ സെല്‍, സൈബര്‍ ഡോം, ഹൈടെക് സെല്‍ എന്നിവയ്ക്ക് ഡിജിപിയുടെ നിർദ്ദേശം
കേരളം കടുത്ത മഴക്കെടുതി നേരിടുന്നതിനിടെ തെറ്റായ വാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ സൈബര്‍സെല്‍, സൈബര്‍ഡോം, ഹൈടെക് സെല്‍ എന്നിവയ്ക്കു നിര്‍ദേശം നൽകിയതായി ബെഹ്റ ഫേസ്ബുക്കിൽ കുറിച്ചു.
ഇതുപോലുള്ള സന്ദേശങ്ങള്‍ ലഭിച്ചാല്‍ ജില്ലാ ദുരന്തനിവാരണ ഓഫിസുകളുമായോ സംസ്ഥാന പോലീസ് മേധാവിയുടെ കൺട്രോൾ റൂമുമായോ ബന്ധപ്പെട്ട് അവയുടെ നിജസ്ഥിതിയെക്കുറിച്ച് ഉറപ്പുവരുത്തേണ്ടതാണെന്നും ഡിജിപി പറഞ്ഞു.
കേരളം മഴക്കെടുതിയിൽ ദുരിതത്തിലായ ഈ അവസ്ഥയില്‍ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും നാശനഷ്ടങ്ങള്‍ കുറയ്ക്കാനും എല്ലാവരും ഒറ്റക്കെട്ടായി പോരാടുമ്പോള്‍ ചിലര്‍ സമൂഹത്തില്‍ കിംവദന്തികളും തെറ്റായ വാര്‍ത്തകളും സമൂഹമാധ്യങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്.
ഇന്ധനം ലഭിക്കാതെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്നും റോഡുകളില്‍ ഗതാഗത സംവിധാനമില്ലെന്നും വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തടസ്സപ്പെട്ടെന്നും മറ്റുമുള്ള സന്ദേശങ്ങള്‍ പൊതുസമൂഹത്തില്‍ പരിഭ്രാന്തി പരത്തുന്നതാണ്. ഇതുപോലുള്ള സന്ദേശങ്ങള്‍ ലഭിച്ചാല്‍ ജില്ലാ ദുരന്തനിവാരണ ഓഫീസുകളുമായോ സംസ്ഥാന പൊലീസ് മേധാവിയുടെ കൺട്രോൾ റൂമുമായോ (ഫോണ്‍ നമ്പര്‍: 0471 2722500, 9497900999) ബന്ധപ്പെട്ട് അവയുടെ നിജസ്ഥിതിയെക്കുറിച്ച് ഉറപ്പുവരുത്തേണ്ടതാണെന്നു ഞാന്‍ അഭ്യര്‍തിഥിക്കുന്നു. ഇത്തരം വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേരളാ പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.
ഇതുപോലുള്ള വ്യാജസന്ദേശങ്ങളുടെ സ്രോതസ്സ് കണ്ടെത്താന്‍ സംസ്ഥാന പോലീസിന്‍റെ സൈബര്‍ സെല്‍, സൈബര്‍ ഡോം, ഹൈടെക് സെല്‍ എന്നിവയ്ക്ക് ഇതിനകം തന്നെ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. തെറ്റായ വ്യാജസന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ ആരും തന്നെ അതു മറ്റുള്ളവര്‍ക്കു കൈമാറി സമൂഹത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് അഭ്യർതിഥിക്കുന്നു.