ദുരന്തഭൂമിയായി കവളപ്പാറ;മഴക്കെടുതിയില്‍ മരണം 62 കവിഞ്ഞു;മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 62 കവിഞ്ഞു. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ ആളുകള്‍ മരിച്ചിരിക്കുന്നത്.
മലപ്പുറത്ത് 19 പേരുടെ ജീവനാണ് കനത്ത മഴ കാരണം നഷ്ടപ്പെട്ടത്. കോഴിക്കോട് 14 ഉം, വയനാട് 10, കണ്ണൂര്‍ 5, ഇടുക്കി 4, തൃശ്ശൂര്‍ 3, ആലപ്പുഴ 2 എന്നിങ്ങനെയാണ് ഓരോ ജില്ലയിലേയും മരണ സംഖ്യ.
അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും 12ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 13ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും 14ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം കവളപ്പാറയിൽ ഇതുവരെ 9 മൃതദേഹങ്ങൾ കണ്ടെത്തി. കവളപ്പാറയിലും വയനാട് പുത്തുമലയിലും അൽപസമയിത്തിനകം മണ്ണിനടിയിൽപെട്ടവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കും. കവളപ്പാറയിൽ തിരച്ചിലിനായി സൈന്യമെത്തും. അതേസമയം വയനാട്ടിലെ ദുരന്ത മേഖലകൾ സന്ദർശിക്കാൻ ഇന്ന് രാഹുൽ ഗാന്ധി കേരളത്തിലെത്തും.