കടുത്ത പ്രതിസന്ധിയില്‍ വാഹന വിപണി; തൊഴില്‍ നഷ്ടമായത് മൂന്നരലക്ഷത്തോളം ആളുകള്‍ക്ക്

single-img
8 August 2019

സാമ്പത്തികമാന്ദ്യം അനുഭവപ്പെടുന്നതിനെ തുടര്‍ന്ന് രാജ്യത്തെ വാഹന വിപണിയില്‍ കടുത്ത പ്രതിസന്ധി. ഈ മേഖലയില്‍ ജോലി ചെയ്തിരുന്ന മൂന്നര ലക്ഷത്തോളം പേര്‍ക്ക് ഈ വര്‍ഷം ഏപ്രിലിന് ശേഷം തൊഴില്‍ നഷ്ടമായതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാക്കളായ മാരുതി സുസുക്കി ആറ് ആഴ്ചക്കുള്ളില്‍ ആറ് ശതമാനത്തോളം താല്‍കാലിക ജീവനക്കാരെ പിരിച്ചുവിട്ടുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്‍റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. സാമ്പത്തിക രംഗം താറുമാറായതോടെ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പല വാഹന നിര്‍മ്മാതാക്കളും ഫാക്ടറികള്‍ ദിവസങ്ങളോളം അടച്ചുപൂട്ടാനും ഷിഫ്റ്റുകള്‍ വെട്ടിക്കുറക്കാനും തീരുമാനിച്ചിട്ടുണ്ട്.

രാജ്യത്തെ വാഹന നിര്‍മ്മാതാക്കള്‍, വാഹനങ്ങളുടെ പാര്‍ട്സ് നിര്‍മ്മിക്കുന്ന കമ്പനികള്‍, ഡീലര്‍മാര്‍ എന്നിവര്‍ ഏപ്രില്‍ മുതല്‍ മൂന്നര ലക്ഷത്തോളം തൊഴിലാളികളെയാണ് പിരിച്ച് വിടാന്‍ നിര്‍ബന്ധിതമായതെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനു പുറമെയാണ് കാര്‍ ബൈക്ക് നിര്‍മ്മാണ കമ്പനികള്‍ പതിനയ്യായിരത്തോളം പേരെയും മറ്റ് വാഹന ഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ ഒരു ലക്ഷം പേരെയും പിരിച്ച് വിട്ടത്.

ഇന്ത്യയില്‍ വലിയ വിപണിയുള്ള ജപ്പാന്‍ വാഹന നിര്‍മ്മാതാക്കളായ യമഹ, വാലിയോ സുബ്രോസ് എന്നീ കമ്പനികള്‍ വാഹന വില്‍പ്പന കുറഞ്ഞതോടെ 1700ഓളം ജോലിക്കാരെ പിരിച്ചുവിട്ടു. അതേപോലെ ഹോണ്ട, ടാറ്റ മോട്ടോര്‍സ്, മഹിന്ദ്ര, എന്നീ കമ്പനികള്‍ പലയിടത്തും ഫാക്ടറികള്‍ അടച്ചിട്ടിരിക്കുകയാണ്. വാഹന വിപണിയില്‍ യാത്ര വാഹനങ്ങളുടെ വില്‍പ്പന മാസങ്ങളായി ഇടിവിലാണെന്നും 30 ശതമാനത്തോളം വരെയാണ് കുറവുണ്ടാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.