ഇനി ആര്‍ക്കും സുന്ദരികളായ കശ്മീരി പെണ്‍കുട്ടിയെ വിവാഹം ചെയ്യാം; ബിജെപി എംഎല്‍എയുടെ പരാമര്‍ശം വിവാദത്തില്‍

single-img
7 August 2019

ഭരണഘടനയില്‍ നിന്നും ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ നീക്കം ചെയ്തതിന്റെ പിന്നാലെ യുപിയിലെ മുസഫര്‍നഗറില്‍ ബിജെപിയുടെ എംഎല്‍എ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. ഇതോടെ ഇനി ആര്‍ക്കും സുന്ദരികളായ കശ്മീരി പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്നാണ് ഖട്ടൗലി മണ്ഡലത്തിലെ എംഎല്‍എയായ വിക്രം സിംഗ് സെയ്‌നി പറഞ്ഞത്.

കേന്ദ്ര സര്‍ക്കാര്‍ കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ആഘോഷിക്കുന്ന ചടങ്ങില്‍ വെച്ചായിരുന്നു എംഎല്‍എയുടെ വിവാദ പരാമര്‍ശം. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങിനെ :

‘ബിജെപി പ്രവര്‍ത്തകര്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതില്‍ സന്തോഷിക്കുന്നുണ്ട്. പ്രത്യേകിച്ചും വിവാഹം ചെയ്യാത്ത യുവാക്കള്‍.ഇനി അവര്‍ക്ക് കാശ്മീരില്‍ നിന്ന് വിവാഹം ചെയ്യാം. നിലവില്‍ അതിന് പ്രശ്‌നങ്ങള്‍ ഒന്നുമില്ല. മുന്‍പ് ഒരു കാശ്മീരി പെണ്‍കുട്ടി ഉത്തര്‍പ്രദേശുകാരനായ ഒരാളെ വിവാഹം ചെയ്തിരുന്നെങ്കില്‍ അവളുടെ പൗരത്വം നഷ്ടമാകുമായിരുന്നു.

ഇന്ത്യയ്ക്കും കാശ്മീരിനും രണ്ട് പൗരത്വമാണ് ഉണ്ടായിരുന്നത്. ഇനിമുതല്‍ പാര്‍ട്ടിയിലെ മുസ്‌ലിം അണികള്‍ക്ക് അവിടെ നിന്ന് സുന്ദരികളായ സ്ത്രീകളെ വിവാഹം ചെയ്യാം. അങ്ങിനെ എല്ലാവര്‍ക്കും ആഘോഷിക്കാം. അതിപ്പോള്‍ ഹിന്ദുവോ മുസ്‌ലിമോ ആകട്ടെ. ഇത് രാജ്യം മുഴുവന്‍ ആഘോഷിക്കേണ്ട ഒന്നാണ്’-വിക്രം സിംഗ് സെയ്‌നി പറഞ്ഞു.