‘അപകടകരമായ മണ്ടത്തരം’; മോദി സര്‍ക്കാരിന്റെ കാശ്മീര്‍ വിഭജനത്തിനെതിരെ അന്താരാഷ്ട്ര മാധ്യമങ്ങള്‍

single-img
6 August 2019

കേന്ദ്ര സര്‍ക്കാരിന്റെ ജമ്മു കാശ്മീര്‍ വിഭജന തീരുമാനത്തെ നിശിതം വിമര്‍ശിക്കുകയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍. ലോകമെങ്ങും ഇന്ന് പുറത്തിറങ്ങിയ പത്രങ്ങളില്‍ കാശ്മീര്‍ വിഷയത്തിന്റെ തലക്കെട്ടിലും വാര്‍ത്തയിലും കാശ്മീരില്‍ ഇന്ത്യയുടെ തെറ്റായ തീരുമാനമെന്ന് ആവര്‍ത്തിക്കുന്നു. പാകിസ്താന്‍, അമേരിക്ക, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളെ ഇന്ത്യന്‍ തീരുമാനം എങ്ങിനെയാണ് ബാധിക്കുക എന്ന അവലോകനമാണ് ഇസ്രയേലി ദിനപ്പത്രമായ ദ ജറുസലേം പോസ്റ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതേപോലെ ഇന്ത്യയും ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. ‘എന്തുകൊണ്ട് കശ്മീര്‍ വിഷയങ്ങള്‍’ എന്ന റിപ്പോര്‍ട്ടില്‍ ലേഖകന്‍ എഴുതുന്നത് ഇങ്ങിനെയാണ്‌:

‘യുഎസ്എ അഫ്ഗാന്‍-പാക് ബന്ധത്തില്‍ തുടര്‍ച്ചയായി ഇടപെടുകയാണ്. അത്തരത്തില്‍ ഫെബ്രുവരിയില്‍ നടന്ന സംഭവംപോലെ ഒന്നാവും ഇന്ത്യ ആഗ്രഹിക്കുന്നത്. നിലവില്‍ ഇസ്രയേലുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ അവരുടെ സൈന്യത്തെ ആധുനീകരിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ കാശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് അന്താരാഷ്ട്ര രാഷ്ട്രീയ മാനങ്ങളുണ്ട്’.

അതേസമയം, ‘ഇരുണ്ട ദിനം: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ഇന്ത്യ’ എന്ന തലക്കെട്ടോടെയായിരുന്നു അല്‍ജസീറയുടെ ഓണ്‍ലൈന്‍ പതിപ്പ് കാശ്മീര്‍ വിഭജന വാര്‍ത്തയെ സമീപിച്ചത്.
‘ഇന്ത്യയിലെ എല്ലാ കാശ്മീരികളും സുരക്ഷയെക്കുറിച്ച് ഭയപ്പെടാനുള്ള കാരണം’ എന്നാണ് അല്‍ജസീറ പത്രത്തിലെ ലേഖനത്തിന്റെ തലക്കെട്ട്.

കാശ്മീരിലെ ജനതയെ ചതിച്ചും നിയമവിരുദ്ധവുമായാണ് ഇന്ത്യന്‍ നടപടിയെന്ന് ലേഖനത്തില്‍ പറയുന്നു.ഭരണഘടനയില്‍ നിന്നും ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയത് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ബിജെപി സര്‍ക്കാരിന്റെ ആദ്യപടിയാണെന്ന് ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഈ നടപടിയിലൂടെ സംഘര്‍ഷത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും രക്തച്ചൊരിച്ചിലിന്റെയും കാലഘട്ടത്തിനാണ് ഇന്ത്യ തുടക്കം കുറിച്ചിരിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു. ‘അപകടകരമായ മണ്ടത്തരം’ എന്നായിരുന്നു ഇന്ത്യന്‍ തീരുമാനത്തിന് സൗദി അറേബ്യയിലെ സൗദി ഗസറ്റ് നല്‍കിയ തലക്കെട്ട്.ഇതിലൂടെ അസ്വസ്ഥമായ കശ്മീരിലെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കാനാണ് നടപടി സഹായിക്കുക എന്ന് ലേഖനം അഭിപ്രായപ്പെടുന്നു. ‘കാശ്മീര്‍ കൃത്യം അതീവ രഹസ്യമായി ഇന്ത്യ നടപ്പിലാക്കിയതെങ്ങനെ’ എന്നാണ് ഖലീജ് ടൈംസ് തലക്കെട്ടിട്ടത്.

‘കാശ്മീരിലെ അത്തിയില കൊഴിച്ച് ന്യൂദല്‍ഹി, കശ്മീരിന്റെ പ്രത്യേക പദവി കൊള്ളയടിച്ചു’ എന്നാണ് പാകിസ്താനിലെ പ്രമുഖ പത്രമായ ദ ഡൗണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ‘അത്തിയില’ എന്നത് സമാധാനത്തിന്റെ ചിഹ്നമായാണ് കണക്കാക്കാറുള്ളത്.