10 വര്‍ഷം മുന്‍പ് ബിജെപി നേതാവിനെതിരെ നടപടി സ്വീകരിച്ചു; ഐഎഫ്എസ് ഉദ്യോഗസ്ഥന് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത വിരമിക്കല്‍ നല്‍കി

single-img
3 August 2019

10 വര്‍ഷം മുന്‍പ് കര്‍ണാടകയിലെ ഖനിഭീമനായ ബിജെപി നേതാവും ആന്ധ്രാപ്രദേശിലെ വൈഎസ്ആര്‍ സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധം വെളിച്ചത്തുകൊണ്ടുവന്ന ഐഎഫ്എസ് ഉദ്യോഗസ്ഥന് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിത അവധി നല്‍കി. ആന്ധ്രാ കേഡറിലെ 1991 ബാച്ച് ഉദ്യോഗസ്ഥനായ കല്ലോല്‍ ബിശ്വാസിനാണ് പാര്‍ട്ടിയുടെ പ്രതികാരനടപടിയേല്‍ക്കേണ്ടിവന്നത്.

ആന്ധ്രാ മുന്‍ ചീഫ് സെക്രട്ടറി ദിനേഷ് കുമാര്‍ അധ്യക്ഷനായ സമിതി ഒരുവര്‍ഷം മുന്‍പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.ഇദ്ദേഹം അനന്തപുരില്‍ ഡിഎഫ്ഒ ആയിരിക്കെ റെഡ്ഢിമാരുടെ ഒബുലപുരം ഖനനക്കമ്പനിയുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്യുകയും ബിശ്വാസ് നിയമം ലംഘിച്ചുവെന്ന കണ്ടെത്തലായിരുന്നു സമിതിയുടെ ഭാഗത്തുനിന്നുണ്ടായത്.

ബിജെപി നേതാവായ ഗലി ജനാര്‍ദ്ദന്‍ റെഡ്ഢിയും വൈഎസ്ആര്‍ സര്‍ക്കാരും തമ്മിലുള്ള ബന്ധം അന്വേഷിച്ച ബിശ്വാസ്, റെഡ്ഢിയുടെ ചില അഴിമതികള്‍ കണ്ടെത്തുകയും ശേഷം കേസ് സിബിഐക്കു കൈമാറുകയും ചെയ്തു. തുടര്‍ന്ന്2009-ല്‍ ഒഎംസിയുടെ ഖനന ലൈസന്‍സുകള്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ബിശ്വാസ് നോട്ടീസുകള്‍ പുറപ്പെടുവിച്ചു. ആ സമയം അദ്ദേഹത്തിനെതിരെ ഭീഷണികള്‍ വരുകയും ഒളിവില്‍പ്പോകേണ്ടിവരികയും ചെയ്തു.

കര്‍ണാടകയിലും ആന്ധ്രയിലും പ്രവര്‍ത്തിച്ചിരുന്ന ഖനികളുടെ സര്‍വേ നിര്‍ത്തിവെയ്ക്കാന്‍ അന്നത്തെ വൈഎസ്ആര്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നിലും റെഡ്ഢിയുമായുള്ള ബന്ധമായിരുന്നു. ഇപ്പോള്‍ ജഗന്മോഹന്‍ റെഡ്ഢി അധികാരത്തില്‍ കയറിയപ്പോഴാണ് ഓഫീസര്‍ക്കെതിരെ നടപടി വന്നത്. കേന്ദ്രത്തിലെ മോദിസര്‍ക്കാരുമായി അടുത്തബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ജഗന്‍.