കഴിഞ്ഞ അഞ്ച് വർഷത്തിൽ മോദി സര്‍ക്കാര്‍ വെട്ടാന്‍ അനുവദിച്ചത് 1.09 കോടി മരങ്ങള്‍; കണക്കുകൾ പുറത്ത്
27 July 2019
കഴിഞ്ഞ അഞ്ച് വര്‍ഷ ഭരണകാലത്തിനിടയില്‍ 1,09,75,844 മരങ്ങള്‍ വെട്ടാന്‍ മോദി സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് കണക്കുകള്‍. ഇന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വികസന പദ്ധതികള്‍ക്കായി 2014-19നും ഇടയില്‍ വെട്ടിനശിപ്പിച്ച മരങ്ങളുടെ കണക്കാണിത്.
പുറത്തുവന്ന കലക്കുകള്‍ പ്രകാരം 2018-19 കാലഘട്ടത്തിലാണ് ഏറ്റവുമധികം മരങ്ങള്‍ വെട്ടിയത്. ഏകദേശം 26.91 ലക്ഷം മരങ്ങളാണ് ഇക്കാലയളവില്‍ വെട്ടിയത്. അതേസമയം കാട്ടുതീ കാരണം എത്ര മരങ്ങള്‍ നശിച്ചെന്നതുസംബന്ധിച്ച കണക്കുകള്‍ സര്‍ക്കാറിന്റെ പക്കല്‍ ഇല്ലെന്നും ബാബുല്‍ സുപ്രിയോ പറഞ്ഞു.
നമ്മുടെ ഭാവിയെയാണ് ബിജെപി നശിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു.