നാല് വര്‍ഷത്തെ വിചാരണ തടവിന് അന്ത്യം; കണ്ണമ്പള്ളി മുരളി ജയില്‍ മോചിതനായി

single-img
23 July 2019

നാല് വർഷം നീണ്ട വിചാരണ തടവ് ജീവിതത്തിന് ശേഷം അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളി ഇന്ന് ജയിൽ മോചിതനായി. കേസ് പരിഗണിച്ച ബോംബെ ഹൈക്കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. മുൻപ് ബോംബെ ഹൈക്കോടതി അനുവദിച്ച ജാമ്യത്തിനെതിരെ പൂനെ പോലിസ് സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി മെയ് മാസത്തിൽ തള്ളിയിരുന്നു.

കഴിഞ്ഞ നാല് വര്‍ഷമായി പൂനെ യെര്‍വാഡ ജയിലില്‍ തടവില്‍ കഴിയുന്ന കണ്ണമ്പള്ളി മുരളിക്ക് ഫെബ്രുവരി 25 നാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഹൃദ്രോഗിയായ അദ്ദേഹത്തിന് ചികിത്സയടക്കം നിഷേധിച്ച് വിചാരണ തടവിലിടുന്നതിനെതിരെ നോംചോംസ്‌കി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയ്ക്ക് പുറമെ ഇറ്റലി, ഫ്രാന്‍സ്, ബ്രസീല്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ ഇദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

അന്താരാഷ്‌ട്ര തലത്തില്‍ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിനെ മാതൃകയാക്കി മാവോയിസ്റ്റുകള്‍ രൂപീകരിച്ച റെവല്യൂഷണറി ഇന്റര്‍നാഷണല്‍ മൂവ്മെന്റിന്റെ മുഖപത്രമായ ‘എ വേള്‍ഡ് ടു വിന്‍’ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്നു മുരളി കണ്ണമ്പള്ളി. പാർട്ടിയിൽ അജിത് എന്ന പേരില്‍ അറിയപ്പെടുന്ന ഇദ്ദേഹം ‘ഭൂമി,ജാതി,ബന്ധനം’ എന്നതുള്‍പ്പടെയുള്ള നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിരുന്നു. യുഎപിഎ ചുമത്തി 2015 ലാണ് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഹൃദയത്തിലെ ശസ്ത്രക്രിയക്ക് ശേഷം തുടര്‍ ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. പിന്നീട് ജയിലിൽ അദ്ദേഹത്തിന് മതിയായ ചികിത്സ ലഭിച്ചിരുന്നില്ല.