വിശ്വാസവോട്ടെടുപ്പ് നീട്ടാന്‍ നീക്കം; നിര്‍ണായക നീക്കങ്ങളുമായി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍

single-img
18 July 2019


കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ നിര്‍ണായക നീക്കങ്ങളുമായി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍. വിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് നീട്ടി വയ്ക്കാനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. തിങ്കളാഴ്ച വരെ വോട്ടെടുപ്പ് നീട്ടിവച്ച് വിമത എംഎല്‍എമാരെ തിരിച്ചെത്തിക്കാനാണ് സര്‍ക്കാര് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് ബിജെപി നേതൃത്വം കത്ത് നല്‍കുകയും ചെയ്തു. വിശ്വാസ വോട്ടെടുപ്പ് അതിജീവിക്കാനാകില്ലെന്ന ആശങ്കയാണ് സഖ്യ സര്‍ക്കാരിന്റെ പുതിയ നീക്കത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.

അതേസമയം, ന്യൂനപക്ഷമായ കോണ്‍ഗ്രസ്- ജെ. ഡി.എസ് സഖ്യ സര്‍ക്കാര്‍ അധികാരമൊഴിയേണ്ടിവരുമെന്ന് ഏറെക്കുറെ വ്യക്തമാണ്. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് വിമത എം.എല്‍.എമാര്‍. നിലവില്‍ സഖ്യ സര്‍ക്കാറിന് നൂറും ബി.ജെ.പിയ്ക്ക് 107 ഉം ആണ് സഭയിലെ അംഗബലം.

അതിനിടെ കര്‍ണാടകയിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ച കോണ്‍ഗ്രസ് എം.എല്‍.എയെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസ് എം.എല്‍.എ ശ്രീമന്ത് പാട്ടീലിനെയാണ് ഇന്നലെ രാത്രി മുതല്‍ കാണാതായത്. എം.എല്‍.എ ആശുപത്രിയില്‍ പോയതാണെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

എം.എല്‍.എമാരുടെ രാജി കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് ഇന്നലെ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. സ്പീക്കറുടെ വിവേചനാധികാരത്തെ ഉയര്‍ത്തി പിടിച്ച സുപ്രീംകോടതി, ചുരുങ്ങിയ വാക്കുകളിലായിരുന്നു വിധി പ്രഖ്യാപിച്ചത്. 24 മണിക്കൂറിനകം രാജിയില്‍ തീരുമാനമെടുക്കാനുള്ള വിമതരുടെ ആവശ്യവും കോടതി തള്ളി.

രാജി കാര്യത്തില്‍ അനുയോജ്യമായ സമയത്ത് സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് കോടതി വിധിച്ചു. എന്നാല്‍ സഭാ നടപടികളില്‍ പങ്കെടുക്കാന്‍ എം.എല്‍.എമാരെ നിര്‍ബന്ധിക്കരുത്. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വിമതര്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചിരുന്നു.