രാഹുല്‍ഗാന്ധി കൊക്കെയ്‌ന് അടിമയെന്ന് പറഞ്ഞു; സുബ്രഹ്മണ്യന്‍ സ്വാമിയെക്കെതിരെ ഒന്നിലധികം കേസുകള്‍

single-img
7 July 2019

കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മയക്കുമരുന്നായ കൊക്കെയ്‌ന് അടിമയാണെന്ന് പറഞ്ഞ ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമിയെക്കെതിരെ ഒന്നിലധികം കേസുകള്‍. ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് കേസുകള്‍. കോണ്‍ഗ്രസ് പാര്‍ട്ടി ഭരിക്കുന്ന പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത ഡോപ് ടെസ്റ്റ് നടത്താന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് സുബ്രഹ്മണ്യന്‍ സ്വാമി രാഹുലിനെ അധിക്ഷേപിച്ച് പ്രസ്താവന നടത്തിയത്.

രാഹുല്‍ഗാന്ധി ഈ ഡോപ് ടെസ്റ്റ് നടത്തിയാല്‍ പരാജയപ്പെടും എന്നായിരുന്നു സ്വാമിയുടെ പരാമര്‍ശം. സര്‍ക്കാര്‍ തീരുമാനം പുറത്ത് വന്നതിന് പിന്നാലെ പഞ്ചാബ് സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ രംഗത്ത് വന്നിരുന്നു. സംസ്ഥാനത്തെ എഴുപത് ശതമാനം പഞ്ചാബികളും മയക്കുമരുന്നിന് അടിമകളാണ് എന്ന് മുദ്രകുത്തുന്ന നേതാക്കളെ ആണ് ആദ്യം ഡോപ് പരിശോധന നടത്തേണ്ടത് എന്നാണ് കൗര്‍ വിമര്‍ശിച്ചത്.

എന്നാല്‍ ഹര്‍സിമ്രത് കൗര്‍ പറഞ്ഞത് രാഹുല്‍ ഗാന്ധിയെ ഉദ്ദേശിച്ചാണ് എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി പരിഹസിച്ചിരുന്നത്. അപ്പോള്‍ താന്‍ നടത്തിയത് തെറ്റായ പ്രസ്താവനയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമിയ്ക്ക് തന്നെ അറിയാമെന്നും പക്ഷെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ശത്രുതയുണ്ടാക്കി കലാപമുണ്ടാക്കാനാണ് സുബ്രഹ്മണ്യന്‍ സ്വാമി ശ്രമിയ്ക്കുന്നതെന്നും ഛത്തീസ്ഗഢില്‍ പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാവായ പവന്‍ അഗര്‍വാള്‍ പറഞ്ഞു.