സത്യത്തിനെന്നും ശരശയ്യ മാത്രം… കൃഷ്ണാ നീ എവിടെ..? എവിടെ..?; പത്ത് വര്‍ഷങ്ങൾക്ക് ശേഷം എഎംഎംഎ യോഗത്തില്‍ പങ്കെടുത്ത് ഷമ്മി തിലകന്‍
മലയാള സിനിമയിലെ താരസംഘടനയായ ‘എഎംഎംഎ’യില്‍ നിന്നും ഏറെ കാലം മാറിനിന്ന നടൻ ഷമ്മി തിലകന്‍ കഴിഞ്ഞ ദിവസം നടന്ന ജനറല്‍ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തി. നീണ്ട പത്ത് വര്‍ഷങ്ങൾക്കു ശേഷമാണ് സംഘടനയുടെ യോഗത്തില്‍ പങ്കെടുക്കുന്നതെന്ന് ഷമ്മി പറഞ്ഞു.
യോഗത്തിൽ പങ്കെടുത്ത ശേഷം ഒരു സെൽഫിയും കൂടെ‘പത്തോളം വര്‍ഷങ്ങള്‍ക്ക് ശേഷം, അമ്മയ്‌ക്കൊപ്പം. സത്യത്തിനെന്നും ശരശയ്യ മാത്രം… കൃഷ്ണാ നീ എവിടെ..? എവിടെ..? സംഭവാമി യുഗേ യുഗേ..!.എന്ന് എഴുതിക്കൊണ്ട് ഒരു പോസ്റ്റും സോഷ്യൽ മീഡിയയിൽ ഷമ്മി തിലകൻ പങ്കുവെച്ചു.
തന്റെ അച്ഛനെതിരായ അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നു വർഷങ്ങൾക്ക് മുൻപ് ഷമ്മി സംഘടനയെ സമീപിച്ചിരുന്നു. 2009–ലായിരുന്നു തിലകന്‍ അമ്മയില്‍ നിന്ന് പുറത്തു പോകുന്നത്. എഎംഎംഎയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന കരാറായ സിനിമകളില്‍ നിന്ന് തിലകനെ ഒഴിവാക്കിയതായും അന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അന്ന് അച്ഛനെ പിന്തുണച്ച ഷമ്മി തിലകന്‍ അമ്മയുടെ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇന്നസെന്റിന് ശേഷം മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയതോടെയാണ് ഷമ്മി സംഘടനയുമായി ഒരുമിച്ച് പോകാന്‍ തയാറായത്.
തിലകനെ സംഘടനയിൽ നിന്നും പുറത്താക്കിയ നടപടി പിൻവലിക്കണമെന്ന ഷമ്മി തിലകന്റെയും ജോയ് മാത്യുവിന്റെയും നിർദേശം ഈ കഴിഞ്ഞ യോഗത്തിലും ഇരുവരും ആവർത്തിച്ചു. എന്നാൽ ഇതു സംബന്ധിച്ചു നേതൃത്വം വ്യക്തമായ മറുപടി നൽകിയില്ല.