‘മകളെ ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി കഴുത്തു ഞെരിച്ചുകൊന്നു’; നെടുമങ്ങാട് 16കാരിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മ കുറ്റം സമ്മതിച്ചു

single-img
30 June 2019

നെടുമങ്ങാട് പതിനാറുകാരിയെ കൊലപ്പെടുത്തിയത് അമ്മയും സുഹൃത്തും തന്നെ. അമ്മ മഞ്ജുഷയും സുഹൃത്ത് അനീഷും ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചു. തങ്ങളുടെ ബന്ധം എതിര്‍ത്തതിനാലാണ് പെണ്‍കുട്ടിയെ കൊന്നതെന്നാണ് ഇവരുടെ മൊഴി. പെണ്‍കുട്ടിയെ കിടക്കയില്‍ തള്ളിയിട്ട് ഷാള്‍ കുരുക്കി കൊന്നെന്നാണ് മഞ്ജുഷയും അനീഷും വെളിപ്പെടുത്തിയിരിക്കുന്നത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

കിണറ്റിനുള്ളിലാണ് മരിച്ച നിലയില്‍ പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച്‌ കൊന്നതാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയൊണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. മകള്‍ ആത്മഹത്യ ചെയ്തതാണെന്നും മൃതദേഹം ഒളിപ്പിക്കുകയായിരുന്നെന്നുമാണ് അമ്മ പറഞ്ഞിരുന്നത്.

ഭര്‍ത്താവുമായി അകന്നു കഴിയുന്ന മഞ്ജുഷ, മകളുമായി വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ വീടിനടുത്താണ് അമ്മയുടെ കാമുകനായ അനീഷ് താമസിച്ചിരുന്നത്. കൊലനടത്തിയ ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ബൈക്കിലിരുത്തി അമ്മയും കാമുകനും ചേര്‍ന്ന് ഉപയോഗശൂന്യമായ പൊട്ടക്കിണറ്റില്‍ തള്ളുകയായിരുന്നു. ബൈക്കിന്റെ നടുക്ക് മകളെ ഇരുത്തിയാണ് പൊട്ടക്കിണര്‍ വരെ എത്തിച്ചതെന്നും ഇരുവരും സമ്മതിച്ചു. അനീഷിന്റെ വീടിന് തൊട്ടടുത്താണ് ഈ കിണര്‍.

മൃതദേഹം ഉപേക്ഷിച്ചശേഷം മഞ്ജുഷയും അനീഷും തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. കുട്ടിയെയും മഞ്ജുഷയെയും കാണാതായതിന് പിന്നാലെ അയല്‍വാസിയായ അനീഷിനെയും കാണാനില്ലെന്ന് കണ്ടെത്തി. കുട്ടി ഇവരുടെ കൂടെയുണ്ടായിരിക്കുമെന്നാണ് നാട്ടുകാരും ബന്ധുക്കളും കരുതിയത്. എന്നാല്‍ ഇവരുടെ കൂടെ മകള്‍ ഇല്ലെന്ന കാര്യം അറിഞ്ഞതോടെയാണ് അന്വേഷണം ആരംഭിച്ചത്.

പിന്നീട് തമിഴ്‌നാട്ടില്‍ വച്ച്‌ അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. മകള്‍ എവിടെ എന്ന ചോദ്യത്തിന് ഇരുവരും കൃത്യമായി മറുപടി നല്‍കാന്‍ തയാറായില്ല. പെണ്‍കുട്ടി തമിഴ്‌നാട്ടില്‍ തന്നെയുണ്ടെന്നായിരുന്നു ഇരുവരുടെയും മൊഴി. എന്നാല്‍ ഇതു കള്ളമാണെന്ന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലില്‍ വ്യക്തമായി.

മകളുടെ മൃതദേഹം പൊട്ടക്കിണറ്റില്‍ തള്ളിയശേഷമാണ് നാടുവിട്ടതെന്ന് ഇരുവരും പൊലീസിനോട് സമ്മതിച്ചു. മകളെ കൊലപ്പെടുത്തിയതല്ലെന്നും, മകള്‍ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമാണ് ഇവര്‍ ആദ്യം പറഞ്ഞത്.