നഗരസഭയിൽ തുടരെ മോഷണങ്ങൾ; നാലു കൗൺസിലർമാരെ ചോദ്യം ചെയ്ത് പൊലീസ്
നഗരസഭാ ഓഫീസിൽ സ്ഥിരം സമിതി അധ്യക്ഷയുടെ ബാഗിൽ നിന്ന് പണം നഷ്ടപ്പെട്ട സംഭവത്തിൽ നാല് കൗൺസിലർമാരെ പൊലീസ് അഞ്ച് മണിക്കൂർ ചോദ്യം ചെയ്തു. കഴിഞ്ഞ 20നാണ് സ്ഥിരം സമിതി ആധ്യക്ഷയുടെ ഓഫീസ് മുറിയിലെ അലമാരയ്ക്കുള്ളിലെ ബാഗിൽ സൂക്ഷിച്ചിരുന്ന 38,000 രൂപ നഷ്ടപ്പെട്ടത്.
വനിതാ കൗൺസിലർമാർ ഉൾപ്പെടെയുള്ളവരാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് വിധേയരായത്. സംഭവ സമയം മുറിയിലെത്തിയവരുടെ വിവരങ്ങൾ സ്ഥിരം സമിതി അധ്യക്ഷയിൽ നിന്ന് ശേഖരിച്ച പൊലീസ്, കൗൺസിലർമാർ ഉൾപ്പെടെ ചിലരുടെ വിരലടയാളങ്ങൾ ശേഖരിച്ചിരുന്നു. നുണ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയമായ നടപടികൾക്കും തയ്യാറാണെന്ന് കൗൺസിലർമാർ പൊലീസിനെ അറിയിച്ചതായാണ് വിവരം.
ഒരു വർഷത്തിനിടെ നഗരസഭാ ഓഫീസിൽ അഞ്ചാമത്ത് സംഭവമാണിത്. ഒന്നര ലക്ഷത്തോളം രൂപയും സ്വർണ നാണയവും നഷ്ടപ്പെട്ടിരുന്നു. കൗൺസിലർമാരും ജീവനക്കാരും സന്ദർശകരുമെല്ലാം മോഷണത്തിനിരകളായിട്ടുണ്ട്.