പീഡന ശ്രമം എതിര്‍ത്ത അമ്മയെയും നവവധുവായ മകളെയും മൊട്ടയടിച്ച് അപമാനിച്ചു; മുഖ്യപ്രതി കൗണ്‍സിലര്‍

single-img
28 June 2019

ബലാത്സംഗ ശ്രമം ചെറുത്ത അമ്മയേയും നവവധുവായ മകളെയും ഒരുസംഘം ആളുകള്‍ വീട്ടില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചു. അവശനിലയിലായ ഇവരെ തല മുണ്ഡനം ചെയ്ത് തെരുവിലൂടെ നടത്തിച്ചു. സംഭവത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ അടക്കം അഞ്ചു പേരെ അറസ്റ്റു ചെയ്തു.

ബിഹാറിലെ വൈശാലിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. 19വയസ്സുുള്ള നവവധുവായ മകളെ ബലാത്സംഗം ചെയ്യാനുള്ള ഒരുസംഘം ആളുകളുടെ ശ്രമം 48കാരിയായ അമ്മ ചെറുത്തതാണ് സംഭവത്തിന് വഴിവച്ചത്.

വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് ഖുര്‍ഷിദിന്റെ നേതൃത്വത്തിലായിരുന്നു വീട്ടമ്മയ്ക്കും മകള്‍ക്കും നേരെ ആക്രമണം നടന്നത്. ആറു പേരോളം വരുന്ന സംഘം വീട്ടിലേക്ക് ഇരച്ചുകയറി മകളെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ശ്രമം ചെറുത്തതോടെ സംഘം ഇരുവരേയും ക്രൂരമായി മര്‍ദ്ദിച്ചു.

വീട്ടില്‍ നിന്ന് വലിച്ചിറക്കി നാട്ടുകൂട്ടം ചേര്‍ന്ന് ശിക്ഷ വിധിക്കുകയായിരുന്നു. ഈ സമയം കൗണ്‍സിലര്‍ ഒരു ബാര്‍ബറെ വിളിച്ച് ഇരുവരുടെയും തല മുണ്ഡനം ചെയ്യിച്ചു. തുടര്‍ന്ന് ഗ്രാമത്തിലൂടെ നടത്തി. വൈകിട്ട് 6.30 ഓടെയാണ് സംഘം വീട്ടിക്കേ് കയറി തങ്ങളെ ഉപദ്രവിച്ചതെന്ന് മകള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അതേസമയം, അമ്മയും മകളും അനാശ്യാസ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് കൗണ്‍സിലര്‍ ആരോപിച്ചതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ ഏഴു പേര്‍ക്കെതിരെ കേസെടുത്തതായി ഭഗ്‌വാന്‍പുര്‍ പോലീസ് അറിയിച്ചു.