കിണറ്റിൽ വീണ ആനയെ രക്ഷപ്പെടുത്താൻ സമ്മതിക്കാതെ നാട്ടുകാർ; പ്രതിസന്ധിയിലായി വനംവകുപ്പ്
കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ആനയെ രക്ഷപ്പെടുത്തുവാനുള്ള വനംവകുപ്പിന്റെ ശ്രമത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ സംഘടിച്ചതോടെ അധികൃതർ പ്രതിസന്ധിയിലായി. കാട്ടാനശല്യം രൂക്ഷമാണെന്ന് പലതവണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടിയുണ്ടാകാത്തതാണ് നാട്ടുകാരുടെ എതിര്‍പ്പിന് കാരണം.
ചൊവ്വാഴ്ച രാത്രിയാണ് ശ്രീകണ്ഠാപുരം ചന്ദനക്കാമ്പാറയിലെ ഷിമോഗാ കോളനിയില്‍ കാട്ടാന കിണറ്റില്‍ വീണത്. ആനയെ കരയ്ക്ക് കയറ്റാന്‍ ഇന്ന് രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സ് ജീവനക്കാരും എത്തി. ഇവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് എതിര്‍പ്പുമായി നാട്ടുകാര്‍ എത്തിയത്.
ഒരാഴ്ചയായി ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ജനപ്രതിനിധികളും ഡിഎഫ്ഒയും എത്തി കാട്ടാന ശല്യം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാതെ രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.