എപി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത് കേരളത്തിലെ നേതൃത്വം അറിഞ്ഞില്ല; പരിഭവവുമായി കേരളാ ബിജെപി

single-img
26 June 2019

എപി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത് കേരളത്തിലെ ബിജെപി നേതൃത്വത്തോട് യാതൊരു വിധ ആലോചനയും നടത്താതെ. അതേസമയം ദേശീയ നേതൃത്വവുമായി മാത്രം കൂടിയാലോചനകള്‍ നടത്തുകയും തങ്ങളോട് ആലോചിക്കാതെ അബ്ദുള്ളക്കുട്ടിയെ ബിജെപിയില്‍ ചേര്‍ക്കുകയും ചെയ്തതിനോട് സംസ്ഥാന നേതൃത്വത്തിന് വിയോജിപ്പുണ്ട്.

പ്രധാനമന്ത്രിയെ സ്തുതിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്ന് അബ്ദുള്ളക്കുട്ടി പുറത്താവുന്നത്. തൊട്ടുപിറകെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള അബ്ദുള്ളക്കുട്ടിയെ സ്വാഗതം ചെയ്യുകയുണ്ടായി. പക്ഷെ ശ്രീധരന്‍പിള്ളയെ അവഗണിച്ച് നളീന്‍കുമാര്‍ കട്ടീല്‍ എം പി, രാജീവ് ചന്ദ്രശേഖര്‍ എം പി എന്നിവര്‍ മുഖേനയാണ് അബ്ദുള്ളക്കുട്ടി ദേശീയ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയത്.

ബിജെപി സംസ്ഥാന നേതൃത്വത്തിലെ മുതിര്‍ന്ന ഒരു വിഭാഗം നേതാക്കള്‍ക്ക് അബ്ദുള്ളക്കുട്ടിയുടെ ഈ നീക്കം ഇഷ്ടമായിട്ടില്ല. പതിറ്റാണ്ടുകളായി മാതൃകാപരമായ സേവനം നടത്തിയ നിരവധി മുതിര്‍ന്ന നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ വേണ്ടത്ര സ്ഥാനം ലഭിക്കാതിരിക്കുന്ന നേതാക്കളുണ്ടെന്ന് ഒരു മുതിര്‍ന്ന ബിജെപി നേതാവ് ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

രാഷ്ട്രീയ ജീവിതത്തില്‍ സി പി എമ്മിലും പിന്നീട് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച ട്രാക്ക് റെക്കോര്‍ഡുള്ള അബ്ദുള്ളക്കുട്ടിയെ പോലൊരു നേതാവിനെ ബിജെപി തുറന്ന് സ്വാഗതം ചെയ്യുകയാണ്. ഈ പ്രവൃത്തി പ്രവര്‍ത്തകര്‍ക്ക് മോശം സന്ദേശമാണ് നല്‍കുകയെന്നും അദ്ദേഹം പറയുകയുണ്ടായി.