ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മത്യ; ചെയർപേഴ്സൺ പികെ ശ്യാമളക്കെതിരെ പ്രാഥമിക പരിശോധനയിൽ തെളിവില്ല

single-img
25 June 2019

ആന്തൂരില്‍ നടന്ന പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി കെ ശ്യാമളക്കെതിരെ പ്രാഥമിക പരിശോധനയിൽ തെളിവുകളില്ല. അന്വേഷണ സംഘം പരിശോധനകൾ തുടരും. കേസിൽ ഉള്‍പ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ തെളിവുകൾ ലഭിച്ചതിന് പിന്നാലെ സസ്പെൻഷനിലുള്ള ആന്തൂർ നഗരസഭാ സെക്രട്ടറി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും അറസ്റ്റ് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

സാജന്‍ അപേക്ഷ സമര്‍പ്പിച്ച കൺവെൻഷൻ സെന്ററിന് അനുമതി നൽകാനുള്ള നടപടികൾ ഇന്നും പൂർത്തിയായില്ല. സാജന്‍ തന്റെ ഡയറിക്കുറിപ്പിൽ പരാമർശിക്കുന്നത് പി ജയരാജൻ, ജെയിംസ് മാത്യു എംഎൽഎ അടക്കമുള്ള പേരുകള്‍ സാജനെ സഹായിച്ചവരാണ്. ചില സ്ഥലങ്ങളില്‍ വികസന വിരോധിയെന്ന പേരിൽ പരാമർശമുണ്ടെങ്കിലും ആരുടെയും പേരില്ല.

തന്റെ സ്വപ്ന പദ്ധതി മുടങ്ങിപ്പോവുന്നതിന്റെ മനോവിഷമം കുറിപ്പിൽ വ്യക്തമാണ്. കഴിഞ്ഞ ദിവസവും ഡയറിക്കുറിപ്പിനൊപ്പം ഇന്നലെയും നഗരസഭാ ഓഫീസിലും പരിശോധന നടത്തിയ അന്വേഷണ സംഘത്തിന് പക്ഷെ പികെ ശ്യാമളക്കെതിരായ തെളിവുകൾ ലഭിച്ചിട്ടില്ല. അതേസമയം പികെ ശ്യാമളക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കുടുംബം.

എന്നാല്‍ ഇതിന് നിയമപരമായ കടമ്പകളുമുണ്ട്. അതിനായി ശക്തമായ തെളിവുകൾ തേടുകയാണ് പൊലീസ്.
പക്ഷെ ഉദ്യോഗസ്ഥർക്കെതിരെ തെളിവുകൾ ലഭിച്ചതിനാല്‍ കേസുമായി പോലീസിന് മുന്നോട്ട് പോകാന്‍ വഴി തുറന്നിട്ടുണ്ട്. അപ്പോഴാണ്‌ സസ്പെൻഷനിലായ നഗരസഭാ സെക്രട്ടറി ഗിരീഷ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. സാജൻ തനിക്ക് നേരിട്ട് ഒരപേക്ഷയും നൽകിയിട്ടില്ലെന്നും ഭാര്യാപിതാവാണ് കാര്യങ്ങൾ നീക്കിയിരുന്നതെന്നുമാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്. ഹർജി ഫയലില്‍ സ്വീകരിച്ച് സാജന്റെ ഭാര്യയടക്കമുള്ളവരെ കക്ഷി ചേർക്കാൻ പറഞ്ഞ കോടതി പക്ഷേ അറസ്റ്റ് തടയാനാകില്ലെന്ന് വ്യക്തമാക്കി.

സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍ക്ക് പകരം ഇന്നലെ ആന്തൂര്‍ നഗരസഭയിൽ ചുമതലയേറ്റെടുത്ത താൽക്കാലിക ഉദ്യോഗസ്ഥർ ഫയലിൽ നടപടികൾ മുന്നോട്ട് കൊണ്ടുപോവുകയാണ്. നഗരസഭാ സെക്രട്ടറിയുടെ അധികാര പരിധിയിൽ ഒതുങ്ങുന്നതാണെങ്കിൽ സാജന്‍റെ പാര്‍ത്ഥാ കണ്‍വെന്‍ഷന്‍ സെന്‍ററിന് രണ്ട് ദിവസത്തിനകം അനുമതി നൽകും.