സെൻട്രൽ ജയിലിൽ പുലർച്ചെ ഋഷിരാജ് സിങ്ങിന്റെ മിന്നൽ പരിശോധന; ആയുധങ്ങളും മൊബൈലുകളും കണ്ടെടുത്തു

single-img
22 June 2019

കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിന്റെ മിന്നൽ പരിശോധന. ആയുധങ്ങളും മൊബൈൽ ഫോണുകളും റെയ്ഡിൽ പിടിച്ചെടുത്തു. പുലർച്ചെ നാലുമുതലാണ് റെയ്ഡ് തുടങ്ങിയത്.

മൊബൈൽ ഫോണുകളും കഞ്ചാവ്, പുകയില, പണം, ചിരവ, ഇരുമ്പുവടി, ഫോൺ, ബാറ്ററികൾ, റേഡിയോ തുടങ്ങിയവയും ഇവിടെ നിന്നു കണ്ടെത്തി. റേഞ്ച് ഡിഐജി: കെ. സേതുരാമൻ, എസ്പി: പ്രതീഷ് കുമാർ എന്നിവരും ഋഷിരാജ് സിങ്ങിനൊപ്പമുണ്ടായിരുന്നു.

റെയ്ഡിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുകളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. ഒരു ജയിലിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ കണ്ണൂർ സെൻട്രൽ ജയിലിൽ നടക്കുന്നുവെന്ന് ആക്ഷേപങ്ങൾ നേരത്തെ ഉയർന്നിരുന്നു.

തടവുകാർ പിരിവിട്ട് ഇവിടെ ടെലിവിഷൻ വാങ്ങിയത് വിവാദമായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി ജയിലിൽ റെയ്ഡ് നടത്തിയത്. റെയ്ഡിൽ ആയുധങ്ങൾ ഉൾപ്പെടെ കണ്ടെടുത്തിനാൽ ജയിൽ സൂപ്രണ്ടിനെതിരെ നടപടി ഉണ്ടായേക്കും.

റൈയ്ഡിനിടെ കണ്ടെടുത്ത സിംകാർഡ് ഉപയോഗിച്ച് തടവുകാർ ആരെയൊക്കെ വിളിച്ചുവെന്ന് കണ്ടെത്താൻ പോലീസിന് കൈമാറിയിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിൽ ശുദ്ധീകരിക്കാനുള്ള നടപടിയാണ് താൻ തുടങ്ങിയിരിക്കുന്നതെന്നും ഋഷിരാജ് സിങ് പറയുന്നു.