അധ്യാപകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭാര്യയേയും മൂന്ന് മക്കളേയും; കൊലചെയ്യാന്‍ കാരണം തനിക്ക് അറിയില്ലെന്ന്‍ കത്ത്

single-img
22 June 2019

സൗത്ത് ഡല്‍ഹിയിലുള്ള മെഹ്‌റൗലിയില്‍ ഭാര്യയേയും മൂന്ന് മക്കളേയും ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. അതിന് ശേഷം കത്തെഴുതി വെച്ച് രക്ഷപ്പെട്ട ഇയാളെ പോലീസ് പിടികൂടുകയും ചെയ്തു. ഇയാള്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ട്യൂഷന്‍ അധ്യാപകനാണ്.

താന്‍ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തുകയാണെന്നും ഇവരെ കൊലപ്പെടുത്തുന്നതിന്റെ കാരണം തനിക്ക് തന്നെ അറിയില്ലെന്നുമായിരുന്നു കത്തില്‍ എഴുതി വെച്ചത്. ഇന്ന് പുലര്‍ച്ച ഒരു മണിക്കും രണ്ട് മണിക്കുമിടെയായിരുന്നു സംഭവം. കൊലചെയ്യാന്‍ ഉപയോഗിച്ച കത്തി സംഭവസ്ഥലത്തു നിന്നും പോലീസ് കണ്ടെത്തി. സംഭവ സ്ഥലത്ത് എത്തിയ അയല്‍ക്കാരാണ് മൃതദേഹം ആദ്യം കണ്ടത്.

കൊലപാതകം നടക്കുമ്പോള്‍ ഏഴ് വയസുകാരിയായ മകളും അഞ്ച് വയുസുകാരനായ ആണ്‍കുട്ടിയും രണ്ട് മാസം പ്രായമുള്ള പെണ്‍കുട്ടിയും ഭാര്യയും ഇയാളും ഇദ്ദേഹത്തിന്റെ അമ്മയുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. രാവിലെ ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്നതു കണ്ട അമ്മ അടുത്തുള്ള മുറിയിലേക്ക് ചെന്നെങ്കിലും വാതില്‍ പൂട്ടിയ നിലയിലായിരുന്നു. ഇവര്‍ അയല്‍വീട്ടില്‍ ചെന്ന് കാര്യം അറിയിക്കുകയും അവര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നെന്നും കൊലപാതകത്തിന്റെ കാരണം തനിക്ക് തന്നെ അറിയില്ലെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയത്.