പാകിസ്താനുമായുള്ള ലോകകപ്പ് മാച്ച് ബഹിഷ്കരിക്കണമെന്നു പറഞ്ഞ ഗൗതം ഗംഭീര്‍ ഇന്നലെ കമൻ്ററി പറയാനെത്തി; തെരഞ്ഞെടുപ്പ് കഴിഞ്ഞുവെന്ന് സോഷ്യൽ മീഡിയ
ഇന്ത്യ ലോകകപ്പില്‍ പാകിസ്താനോട് കളിക്കരുതെന്ന് പറഞ്ഞ ബി.ജെ.പി എം.പിയും മുന്‍ കളിക്കാരനുമായ ഗൗതം ഗംഭീര്‍ പാകിസ്താനുമായുള്ള കളിയുടെ കമന്ററി പറയാനെത്തി. രണ്ട് പോയന്റ് നഷ്ടമായാലും കുഴപ്പമില്ലെന്നും ഇന്ത്യ പാകിസ്താനുമായി കളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഇതിനു പിന്നാലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പണത്തിന് വേണ്ടി ഗംഭീര്‍ തന്റെ പ്രസ്താവന മറുന്നുവെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.
നാലു ദിവസത്തേക്ക് സ്റ്റാര്‍ സ്‌പോര്‍ട്‌സിന് വേണ്ടി കമന്ററി പറയാന്‍ പോവുകയാണെന്നും പക്ഷെ തന്റെ എം.പി ഓഫീസ് പ്രവര്‍ത്തിക്കുമെന്നും ട്വീറ്റ് ചെയ്താണ് ഗംഭീര്‍ കമന്ററി പറയാന്‍ എത്തിയിരിക്കുന്നത്.
‘ഈ മത്സരം ബഹിഷ്‌കരിച്ചതിന്റെ പേരില്‍ നോക്കൗട്ട് റൗണ്ടിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യന്‍ ടീമിന് ആരാധകര്‍ പിന്തുണ നല്‍കണം. ഇതിന്റെ പേരില്‍ ആരും ടീമിനെ കുറ്റപ്പെടുത്തരുത്. രാജ്യം മുഴുവന്‍ ടീമിന് പിന്നില്‍ അണിനിരക്കണം. ലോകകപ്പ് മാത്രമല്ല, ഏഷ്യാ കപ്പും ഇന്ത്യ ബഹിഷ്‌കരിക്കണം- ഗൗതം ഗംഭീർ ആവശ്യപ്പെട്ടിരുന്നു.