ബീഹാറില്‍ ഉഷ്ണതരംഗം: 24 മണിക്കൂറിനിടെ 46 മരണം; നൂറിലധികം ആളുകള്‍ ആശുപത്രികളില്‍ ചികിത്സയില്‍

single-img
16 June 2019

ബീഹാറില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 46 പേര്‍ മരിച്ചു. നൂറില്‍ കൂടുതല്‍ ആളുകളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കനത്ത ചൂടില്‍ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞാണ് (ഹൈപ്പോഗ്ലൈസീമിയ) പെട്ടെന്ന്‍ മരണം സംഭവിക്കുന്നത്.

മരണപ്പെട്ടവര്‍ ഔറംഗാബാദ്, ഗയ, നവാഡ ജില്ലകളില്‍ നിന്നുള്ളവരാണ്. ഇവിടങ്ങളില്‍ ഇന്നലെ 45 ഡിഗ്രി സെല്‍ഷ്യസില്‍ അധികം ചൂടാണ് രേഖപ്പെടുത്തിയത്. ഔറംഗാബാദില്‍ മാത്രം 27 പേര്‍ മരിച്ചതായി സിവില്‍ സര്‍ജന്‍ ഡോ. സുരേന്ദ്ര പ്രസാദ് പറയുന്നു. അതേപോലെ ഗയ ജില്ലയില്‍ മാത്രം 14 മരണമുണ്ടായതായി ജില്ലാ മജിസ്ട്രേറ്റ് അഭിഷേക് സിങ് അറിയിച്ചു. ഗയ, നവാഡ ജില്ലകളിലായി അറുപതോളം പേര്‍ ചികിത്സയിലുണ്ട്.

ഉഷ്ണതരംഗത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാലുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല പകല്‍സമയത്ത് സൂക്ഷിക്കണമെന്ന് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇതിന് പുറമെയാണ് ബിഹാറിലെ മുസാഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 84 ആയി കൂടിയത്. ഇവിടെയും നൂറിലധികം പേര്‍ ഇപ്പോഴും ചികിത്സയിലാണ്.